ഇരട്ടസഹോദരിമാർക്ക് ഒരു വരൻ; വീട്ടുകാർക്ക് ഇരട്ടി സന്തോഷം
Mail This Article
മുംബൈ ∙ മഹാരാഷ്ട്രയിൽ ഒരാളെ വിവാഹം കഴിച്ച് ഇരട്ടസഹോദരിമാർ! യുവതികളുടെയും വരന്റെയും വീട്ടുകാരുടെ സമ്മതത്തോടെയാണ് ഇത്തരമൊരു വിവാഹം എന്നതും അപൂർവത. കുട്ടിക്കാലം മുതൽ ഒന്നിച്ചുള്ള ഇരട്ടകൾക്ക് പിരിയാനുള്ള ബുദ്ധിമുട്ട് കൂടി കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനത്തിൽ എത്തിയതെന്ന് ബന്ധുക്കളും പറയുന്നു. എന്നാൽ, ഒരു ഭാര്യ ജീവിച്ചിരിക്കെ മറ്റൊരാളെ വിവാഹം കഴിക്കുന്നതു തെറ്റാണെന്നു ചൂണ്ടിക്കാട്ടി ചിലർ പൊലീസിൽ പരാതി നൽകിയതോടെ വെട്ടിലായിരിക്കുകയാണ് മൂന്നു പേരും. യുവാവിനെതിരെ പൊലീസ് കേസെടുത്തു.
പശ്ചിമ മഹാരാഷ്ട്രയിലെ സോലാപുർ സ്വദേശിയായ അതുലാണ് വരൻ. ഭാര്യമാരായ റിങ്കിയും പിങ്കിയും (36) ഐടി എൻജിനീയർമാരാണ്. മൂവരും ബാല്യകാല സുഹൃത്തുക്കളാണ്. കുറച്ചുനാൾ മുൻപാണ് യുവതികളുടെ അച്ഛൻ മരണമടഞ്ഞത്. പിന്നാലെ രോഗിയായ അമ്മയുമായി അതുലിന്റെ വാഹനത്തിലാണ് ഇവർ ആശുപത്രിയിലേക്ക് പതിവായി പോയിവന്നിരുന്നത്. ആ യാത്രയ്ക്കിടെയുണ്ടായ അടുപ്പമാണ് വിവാഹത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ.
വെള്ളിയാഴ്ചയായിരുന്നു വിവാഹം. ആഹ്ലാദത്തോടെ ഇരുയുവതികളും മാലചാർത്തുന്നതടക്കമുള്ള വിവാഹാഘോഷത്തിന്റെ വിഡിയോ വലിയ തോതിൽ പ്രചരിച്ചതിനു പിന്നാലെ ഇത്തരം വിവാഹത്തിലെ ശരിതെറ്റുകളെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ ചർച്ചകളും സജീവമായി.