ADVERTISEMENT

മുംബൈ∙ നഗരത്തിലെ വായുനിലവാരം മെച്ചപ്പെടുത്താൻ കർമപദ്ധതി ആവിഷ്കരിച്ച് ബിഎംസി. വായു മലിനീകരണ സാധ്യതകൾ കുറയ്ക്കാനുള്ള നടപടികൾക്കാണ് ഊന്നൽ നൽകുക.  റോഡുകളിൽ നിന്നുള്ള പൊടിപടലങ്ങൾ കുറയ്ക്കാൻ, പൊടിനിറഞ്ഞ  റോഡുകളിൽ  വെള്ളം തളിക്കും. ഗാർഹിക മാലിന്യങ്ങൾ ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ കത്തിക്കുന്നത് വിലക്കും. പലയിടങ്ങളിലും ഹൗസിങ് സൊസൈറ്റികളിലെ സുരക്ഷാ ജീവനക്കാർ  തണുപ്പ് നേരിടാൻ ചപ്പുചവറുകളും വിറകും കൂട്ടിയിട്ട്  കത്തിക്കുന്നത് പതിവാണ്. ഇത് നിരുത്സാഹപ്പെടുത്തും. വ്യവസായ മേഖലകളിലെ  വായു മലിനീകരണം നിയന്ത്രിക്കാൻ നിർദേശം നൽകും.

പാചകാവശ്യങ്ങൾക്ക് കൽക്കരിക്കും വിറകിനും  പകരം പാചക വാതകമോ ഇലക്ട്രിക് അവ്നുകളോ ഉപയോഗിക്കാൻ ബേക്കറി, ഹോട്ടൽ നടത്തിപ്പുകാർക്ക് നിർദേശംനൽകും.നഗരത്തിലെ മെട്രോ പദ്ധതികളും കെട്ടിട നിർമാണങ്ങളും വായുമലിനീകരണത്തിന് കാരണമായിട്ടുണ്ട് എന്നാണ് വിലയിരുത്തൽ.ഇത്തരം ഇടങ്ങളിൽ മലിനീകരണം കുറയ്ക്കാൻ വേണ്ട നിർദേശങ്ങൾ നൽകും. നഗരത്തിലെ വായു  ‘വളരെ മോശം’ എന്ന നിലവാരത്തിൽ എത്തിയതോടെയാണ് ബിഎംസി ഉണർന്നത്. തണുപ്പും മോശം വായുവും ചേർന്നപ്പോൾ ഒട്ടേറെ പേർ ശ്വാസകോശ രോഗങ്ങളാൽ വലയുന്നുണ്ട്. 

വായുനിലവാരം വളരെമോശമായി തുടരും 

മുംബൈയിൽ വായുനിലവാരം ഏതാനും ദിവസങ്ങൾക്കൂടി തീരം മോശം അവസ്ഥയിലായിരിക്കുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. എയർ ക്വാളിറ്റി ഇൻഡക്സ് (ഇക്യുഐ) 300ന് മുകളിലാണെങ്കിൽ തീരെ മോശം എന്ന ഗണത്തിലാണ് കണക്കാക്കുക. വരുന്ന മൂന്നു ദിവസവും 300ന് മുകളിലായിരിക്കും നഗരത്തിലെ വായുനിലവാരമെന്ന് സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ഫോർകാസ്റ്റിങ് ആൻഡ് റിസർച്ച് (സഫർ) അറിയിച്ചു. ആസ്മ, അലർജിയുള്ളവർ യാത്രയ്ക്കിടയിലും ആൾത്തിരക്കിലും മാസ്ക് ധരിക്കുന്നത് ഉചിതമാണെന്ന് ഡോക്ടർമാർ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com