മുംബൈ ∙ ബേലാപുരിൽ നിന്നു ഗേറ്റ് വേ ഓഫ് ഇന്ത്യയിലേക്ക് വാട്ടർ ടാക്സി സർവീസ് ഫെബ്രുവരി 4 മുതൽ ആരംഭിക്കും. രാവിലെ 8.30നും വൈകിട്ട് 6.30നും ആണു സർവീസ് നടത്തുക. നയൻതാര ഷിപ്പിങ് കമ്പനിയുടെ ബോട്ടാണ് സർവീസ് നടത്തുക. താഴത്തെ നിലയിൽ 140 പേർക്കും മുകളിൽ 60 യാത്രക്കാർക്കും യാത്ര ചെയ്യാനുള്ള സൗകര്യമാണുള്ളത്. ഹാർബർ ലൈൻ റൂട്ടിൽ എസി ലോക്കൽ ട്രെയിൻ ഇല്ലെന്നിരിക്കെ വാട്ടർ ടാക്സി എസിയാണ് എന്നതും സവിശേഷതയാണ്. ബേലാപുരിനും അലിബാഗിനും ഇടയിലും നയൻതാര ഷിപ്പിങ് കമ്പനി ബോട്ട് സർവീസ് നടത്തുന്നുണ്ട്.
ബോട്ട് ജെട്ടിയിലേക്ക് ഷെയർ ഓട്ടോ
ബേലാപുർ സ്റ്റേഷനിൽ നിന്ന് ബോട്ട് ജെട്ടിയിലേക്ക് ഷെയർ ഓട്ടോറിക്ഷ ലഭ്യമാണ്. അതേപോലെ ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ നിന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്രക്കാരെ എത്തിക്കാൻ ഷെയർ ടാക്സികളും ബസ് സർവീസുകളുമുണ്ട്. അതിനാൽ വാട്ടർ ടാക്സി വലിയ വിജയമായി മാറുമെന്നുമാണ് നയൻതാര ഷിപ്പിങ് കമ്പനി അധികൃതർ പറയുന്നത്.
നിരക്ക് അറിയാം
താഴത്തെ ഡെക്കിൽ 250 രൂപയും മുകളിലത്തെ ഡെക്കിൽ 350 രൂപയുമാണ് ഈടാക്കുക. ടിക്കറ്റുകൾ കമ്പനി വെബ്സൈറ്റിൽ ലഭ്യമാണ്. ഓഫിസ് യാത്രക്കാർക്ക് ഉപകാരപ്രദമാകുന്ന വിധത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ബേലാപുരിൽ നിന്ന് മുംബൈ ഫോർട്ടിലേക്കുള്ള ടാക്സി കാർ യാത്രയ്ക്ക് 600–800 രൂപ ചെലവ് വരും. ഒപ്പം തിരക്കുള്ള സമയത്ത് ഒന്നര മണിക്കൂറിലേറെ യാത്രയും ഉണ്ട്. ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ നിന്ന് ബേലാപുരിൽ ബോട്ടിൽ എത്താൻ ഒരു മണിക്കൂർ സമയം മതിയെന്ന് അധികൃതർ പറഞ്ഞു.