പ്രീമിയം തത്കാലിന് പൊന്നുംവില
Mail This Article
മുംബൈ ∙ അവധിക്കാലം കഴിഞ്ഞ് മലയാളികൾ നാട്ടിൽ നിന്നു മടക്കയാത്ര തുടങ്ങിയിരിക്കെ പ്രീമിയം തത്കാൽ ടിക്കറ്റിന് വൻതുക ഇൗടാക്കി റെയിൽവേയുടെ കൊള്ള. ഇന്നത്തെ നേത്രാവതി എക്സ്പ്രസിൽ തിരുവനന്തപുരത്തു നിന്ന് കുർളയിലേക്കുള്ള സെക്കൻഡ് എസി ടിക്കറ്റിനു 9,665 രൂപയായിരുന്നു ഇന്നലെ ഉച്ചയ്ക്ക് പ്രീമിയം തത്കാൽ നിരക്ക്.
കൊച്ചുവേളി– എൽടിടി എക്സ്പ്രസ് ട്രെയിനിൽ തേഡ് എസിയിൽ തിരുവനന്തപുരത്തു നിന്ന് കുർളയിലേക്ക് 6,865 രൂപയാണ് ഇന്നലെ ഉച്ചയ്ക്ക് കാണിച്ച പ്രീമിയം തത്കാൽ നിരക്ക്. സെക്കൻഡ് എസിയിൽ 7,790 രൂപയും.സമ്പർക്കക്രാന്തി എക്സ്പ്രസിൽ തിരുവനന്തപുരത്തു നിന്ന് വസായ് റോഡിലേക്ക് 8,430 രൂപയായിരുന്നു ഇന്നലെ ഉച്ചയ്ക്ക് സെക്കൻഡ് എസിയിലെ പ്രീമിയം തത്കാൽ നിരക്ക്.
ജനറൽ വിഭാഗത്തിലും തത്കാലിലും ടിക്കറ്റ് കിട്ടാനില്ലാതിരിക്കെയാണു പലരും പ്രീമിയം തത്കാലിനെ ആശ്രയിക്കുന്നത്. ഗതികെട്ടുവരുന്ന യാത്രക്കാർക്ക് സൗകര്യം ഒരുക്കുന്നതിനു പകരം പ്രീമിയം തത്കാലിൽ കൂടുതൽ സീറ്റുകൾ മാറ്റിവച്ച് അവരെ കൊള്ളയടിച്ച് പണമുണ്ടാക്കുകയാണ് റെയിൽവേ ചെയ്യുന്നത്. തിരക്ക് കൂടുന്നതനുസരിച്ച് നിരക്കു കൂടുന്ന ഡൈനാമിക് പ്രൈസിങ് രീതിയിലാണ് പ്രീമിയം തത്കാലിലെ നിരക്കു മാറുക.
ജൂൺ ആദ്യവാരത്തിലൊന്നും തിരികെ വരാൻ ടിക്കറ്റില്ല
തിരുവനന്തപുരത്ത് നിന്ന് കുർള, പൻവേൽ, കല്യാൺ, വസായ് മേഖലയിലേക്ക് ജൂൺ ആദ്യവാരം തീരുന്നതു വരെ ഒരു ട്രെയിനിലും കൺഫേംഡ് ടിക്കറ്റ് ഇല്ല. അതേസമയം, വെയ്റ്റ് ലിസ്റ്റ് അധികം ഇല്ലാത്തതിനാൽ തത്കാൽ ടിക്കറ്റ് ലഭിക്കാൻ സാധ്യതയുണ്ട്.
ആഴ്ചകളോളം ശ്രമിച്ചു, ഒടുവിൽ വെയ്റ്റ് ലിസ്റ്റ് ടിക്കറ്റ് എടുത്തു (-പി.കുറുപ്പ്, കല്യാൺ)
‘മംഗള എക്സ്പ്രസിൽ നേരത്തേ ടിക്കറ്റ് എടുത്ത ബന്ധുക്കൾക്കൊപ്പം മകളെ കയറ്റിവിടാനാണു തീരുമാനിച്ചിരുന്നത്. മേയ് ആദ്യവാരം തന്നെ ടിക്കറ്റ് നോക്കി കിട്ടാതെ വന്നതോടെയാണ് പ്രീമിയം തത്കാലിനെ ആശ്രയിച്ചത്. സെക്കൻഡ് എസിയിലെ പ്രീമിയം നിരക്ക് കണ്ടപ്പോൾ അക്ഷരാർഥത്തിൽ ഞെട്ടി– 7,000 രൂപ. തുടർന്നത് വേണ്ടെന്നുവച്ചു. റെയിൽവേ കൗണ്ടറിൽ പോയി വെയ്റ്റ് ലിസ്റ്റ് ടിക്കറ്റ് എടുത്താണ് ബന്ധുക്കൾക്കൊപ്പം മകളെ അയച്ചത്.’