വമ്പൻ ഹിറ്റായി വന്ദേഭാരത്
Mail This Article
മുംബൈ ∙ മധ്യറെയിൽവേയുടെ വന്ദേഭാരത് ട്രെയിനുകളിൽ യാത്രക്കാർ ഏറുന്നു. മുംബൈ– ഷിർഡി, മുംബൈ– സോലാപുർ, നാഗ്പുർ– ബിലാസ്പുർ റൂട്ടുകളിലാണ് മധ്യറെയിൽവേ വന്ദേഭാരത് സർവീസ് നടത്തുന്നത്. മൂന്നും യാത്രക്കാരുടെ ഇഷ്ടസർവീസുകളാണെന്ന് അധികൃതർ പറഞ്ഞു. മുംബൈ– സോലാപുർ ട്രെയിനിലാണ് തിരക്ക് കൂടുതൽ. യാത്രക്കാരുടെ തിരക്ക് നിർണയിക്കുന്നതുമായി ബന്ധപ്പെട്ട ഒക്കുപെൻസി റേറ്റിൽ 133.06 ശതമാനമാണ് ഇതിലെ ബുക്കിങ് എന്ന് അധികൃതർ അറിയിച്ചു.
മുംബൈ– ഷിർഡി വന്ദേഭാരതിന്റെ ഒക്കുപെൻസി റേറ്റ് 94 ശതമാനമാണ്. നാഗ്പുർ– ബിലാസ്പുർ വന്ദേഭാരതിന്റെ ഒക്കുപെൻസി 95.8% ആയി ഉയർന്നിട്ടുമുണ്ട്.മുംബൈയിൽ നിന്ന് സോലാപുരിലേക്കു സർവീസ് നടത്തുന്ന വന്ദേഭാരതിനു ദാദർ, കല്യാൺ, പുണെ, കുർദുവാഡി എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ട്. ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് ട്രെയിൻ സർവീസ് നടത്തുന്നത്. മുംബൈയിൽ നിന്ന് ഷിർഡിയിലേക്കു സർവീസ് നടത്തുന്ന വന്ദേഭാരത് ദാദർ, താനെ, നാസിക് റോഡ് വഴിയാണ് പോകുന്നത്. ചൊവ്വ ഒഴികെയുള്ള ദിവസങ്ങളിലാണ് സർവീസ്.
പ്രതീക്ഷിച്ചതിലും വലിയ പ്രതികരണമാണ് വന്ദേഭാരത് ട്രെയിനുകൾക്കു കിട്ടുന്നതെന്നും ഇത്തരം കൂടുതൽ ട്രെയിനുകൾ ഇനിയും ലഭിക്കുമെന്നാണു കരുതുന്നതെന്നും മധ്യറെയിൽവേ അധികൃതർ പറഞ്ഞു. അതേസമയം, മുംബൈയിൽ നിന്ന് ഗോവയിലേക്കുളള വന്ദേഭാരത് ട്രെയിനുകൾ ജൂൺ രണ്ടാം വാരത്തോടെ ഓടിത്തുടങ്ങിയേക്കും. ഈ സർവീസിന്റെ പരീക്ഷണയോട്ടം വിജയകരമായി നടത്തിയിരുന്നു.