മുംബൈ ∙ മുംബൈ– പുണെ എക്സ്പ്രസ് വേയിലൂടെ ചീറിപ്പായുന്നവർ ശ്രദ്ധിക്കുക; പാതയിൽ 370 ക്യാമറകൾ സ്ഥാപിച്ച് വേഗനിയന്ത്രണത്തിനു നടപടി വരുന്നു. റോഡിലെ നിയമലംഘനങ്ങൾക്ക് തടയിടുക അപകടങ്ങൾ കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളുമായി എംഎസ്ആർഡിസിയുടെ നേതൃത്വത്തിലുള്ള റോഡ് മാനേജ്മെന്റ് സിസ്റ്റത്തിന്റെ ഭാഗമായാണ് പദ്ധതി. 17 തരത്തിലുള്ള ഗതാഗതനിയമലംഘനങ്ങൾ കണ്ടെത്തുന്ന സംവിധാനമാണിതെന്ന് എംഎസ്ആർഡിസി അധികൃതർ പറഞ്ഞു.
സ്വകാര്യ ഏജൻസിക്കായിരിക്കും നടത്തിപ്പ് ചുമതല. 10 വർഷത്തേക്ക് 340 കോടി രൂപയുടെ കരാറാണ് നൽകുന്നത്. പൊതു–സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഓഗസ്റ്റോടെ ക്യാമറകൾ പ്രവർത്തനക്ഷമമാകും.ഓരോ നിയമലംഘനത്തിനും 555 രൂപ വീതം പിഴ ഈടാക്കും. ട്രാഫിക് പൊലീസിനും ഹൈവേ പൊലീസിനും കുറ്റകൃത്യങ്ങൾ നിരീക്ഷിക്കാനാകും. ലോണാവാലയ്ക്ക് സമീപം കുസ്ഗാവിലാണ് കൺട്രോൾ റൂം.
വേഗനിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങളിൽ അത് പാലിക്കാത്തവർക്ക് എതിരെ നടപടികൾ കർശനമാക്കും. പുണെ എക്സ്പ്രസ് വേയിലെ അപകടങ്ങളിൽ 95 ശതമാനവും നടക്കുന്നത് അമിതവേഗം മൂലമാണെന്നാണ് പൊലീസ് കണ്ടെത്തൽ. കാറുകളുടെ പരമാവധി വേഗം 100 കി.മീ ആണെന്നിരിക്കെ ഒട്ടേറെ വാഹനങ്ങൾ 150 കിലോമീറ്ററിലും മറ്റുമാണ് പായുന്നത്.
ഇത് പലപ്പോഴും വലിയ അപകടങ്ങൾക്ക് കാരണമാകുന്നു. 94.5 കിലോമീറ്ററാണ് മുംബൈ–പുണെ എക്സ്പ്രസ് വേയുടെ ദൈർഘ്യം. 2002ലാണ് പാത തുറന്നുകൊടുത്തത്.ജനുവരി മുതൽ ഏപ്രിൽ വരെ പുണെ എക്സ്പ്രസ് വേയിൽ 74 അപകടങ്ങളാണ് ഉണ്ടായത്. 2022ൽ ഇതേ കാലയളവിൽ 94 അപകടങ്ങളാണ് സംഭവിച്ചത്.
ക്യാമറ ഒപ്പിയെടുക്കുന്ന ചില നിയമലംഘനങ്ങൾ
∙ അമിതവേഗം
∙ അശ്രദ്ധമായ ഡ്രൈവിങ്
∙ തെറ്റായ വശത്ത് കൂടിയുള്ള ഡ്രൈവിങ്
∙ ലൈൻ കട്ടിങ്
∙ അനാവശ്യമായി വാഹനങ്ങൾ നിർത്തിയിടുന്നത്
∙ ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗം
∙ സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ
∙ ഓവർലോഡ്
∙ ഫാൻസി നമ്പർ പ്ലേറ്റ്