ADVERTISEMENT

മുംബൈ ∙ കാലവർഷം വൈകുന്നതോടെ, ഉഷ്ണം സഹിക്കാനാകാതെ ബുദ്ധിമുട്ടുകയാണ് നഗരവാസികൾ. ഇന്ന് മഴയെത്തുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും 15 കഴിയുമെന്നാണ് ഇപ്പോൾ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന സൂചന. നിലവിൽ 34-37 ഡിഗ്രി ചൂട് നഗരത്തിൽ അനുഭവപ്പെടുന്നുണ്ട്. ഇതോടൊപ്പം അന്തരീക്ഷത്തിലെ ഈർപ്പം കൂടി ചേരുമ്പോൾ ‘ഉരുകുന്ന’ അനുഭവമാണ് മിക്കവർക്കും.

ശുദ്ധജലക്ഷാമം അതിരൂക്ഷം  

നഗരത്തിന്റെ ശുദ്ധജല സ്രോതസ്സുകളായ 7 തടാകങ്ങളിലെ ജലശേഖരം സംഭരണശേഷിയുടെ 11 ശതമാനമായി കുറഞ്ഞതിനാൽ നഗരം കടുത്ത ജലക്ഷാമത്തിലേക്കു നീങ്ങുകയാണ്. മാസാവസാനം വരെ ഉപയോഗിക്കാനേ നിലവിലുള്ള ജലശേഖരം  തികയുകയുള്ളൂ എന്ന് ബിഎംസിയുടെ ജലവിതരണ വിഭാഗം പറയുന്നു. വാട്ടർ കട്ട് പരിഗണനയിലുണ്ടെങ്കിലും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. തൽക്കാലം സംസ്ഥാന സർക്കാരിന്റെ കരുതൽ ജലശേഖരം ഉപയോഗിച്ചാണ് ബിഎംസി ഈ പ്രതിസന്ധിയെ നേരിടുന്നത്.

എസി ലോക്കലിലും തണുപ്പില്ല 

ഓഫിസ് യാത്രയ്ക്ക് അൽപം ഉഷ്ണം കുറയ്ക്കാൻ എസി ലോക്കൽ ട്രെയിനുകളിൽ കയറിയാലും രക്ഷയില്ല. എസി ലോക്കലിൽ പേരിനുപോലും തണുപ്പ് അനുഭവപ്പെടുന്നില്ല എന്നാണ് യാത്രക്കാരുടെ പരാതി. എന്നാൽ കൂടുതൽ ആളുകൾ കയറുന്നതിനാലാണു കോച്ചുകളിൽ തണുപ്പ് അനുഭവപ്പെടാത്തതെന്നാണ് റെയിൽവേ അധികൃതരുടെ വിശദീകരണം. 23-25 ഡിഗ്രി യാണ് എസി ലോക്കലുകളിൽ ക്രമീകരിക്കുന്ന താപനില. ഓരോ കോച്ചിലും പരമാവധി 350 പേർക്കു കയറാം. എന്നാലിപ്പോൾ അഞ്ഞൂറിലേറെപ്പേരാണ് ഓരോ കോച്ചിലും കയറുന്നതെന്നും ഇക്കാരണത്താലാണ് തണുപ്പ് അനുഭവപ്പെടാത്തതെന്നും അധികൃതർ പറയുന്നു. 

പവർകട്ട് പോലെ..

പവർകട്ടിനു സമാനമായി നഗരത്തിലിപ്പോൾ അടിക്കടി വൈദ്യുതി മുടങ്ങുന്നുണ്ട്. കഴിഞ്ഞയാഴ്ച ഒരു മണിക്കൂർ മുതൽ 9 മണിക്കൂർ വരെയാണു പലയിടങ്ങളിലും വൈദ്യുതി മുടങ്ങിയത്. മിക്കപ്പോഴും രാത്രിയാണ് വൈദ്യുതി മുടങ്ങുന്നതെന്നത് ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കുന്നു. വൈദ്യുതി ഉപഭോഗം കൂടുമ്പോഴുള്ള സാങ്കേതിക തകരാറുകളാണ് ഇത്തരം പ്രശ്നങ്ങൾക്ക് ഇടയാക്കുന്നതെന്നാണ് വൈദ്യുതി വിതരണ കമ്പനികളുടെ വിശദീകരണം.

സൂര്യാഘാതമേറ്റ് 14 പേരുടെ മരണം : കാലാവധി നീട്ടിച്ചോദിച്ച് അന്വേഷണ സമിതി; റിപ്പോർട്ട് അടുത്തമാസം

മുംബൈ ∙ കേന്ദ്രമന്ത്രി അമിത് ഷാ പങ്കെടുത്ത പരിപാടിക്കിടെ 14 േപർ സൂര്യാഘാതമേറ്റ് മരിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച സമിതി ഒരു മാസത്തേക്കു കൂടി കാലാവധി നീട്ടിച്ചോദിച്ചു. അടുത്തമാസം അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചേക്കും. സംസ്ഥാന സർക്കാർ ഏപ്രിൽ 16ന് സംഘടിപ്പിച്ച മഹാരാഷ്ട്ര ഭൂഷൺ പുരസ്കാര വിതരണച്ചടങ്ങിലാണു നൂറിലേറെപ്പേർ കുഴഞ്ഞുവീണത്. ഇവരിൽ 14 പേരാണ് ചികിത്സയിലിരിക്കെ മരിച്ചത്. 

അഞ്ചു ലക്ഷത്തിലേറെ പേരെ ചുട്ടുപൊള്ളുന്ന വെയിലത്തിരുത്തി പരിപാടി നടത്തിയെന്നതാണു പ്രതിപക്ഷകക്ഷികൾ ഉൾപ്പെടെയുള്ളവരുടെ പ്രധാന ആരോപണം. റവന്യു വിഭാഗം അഡിഷനൽ ചീഫ് സെക്രട്ടറിയായ നിതിൻ കരീറിന്റെ ഏകാംഗ സമിതിയെയാണ് അന്വേഷണത്തിന് സർക്കാർ നിയോഗിച്ചിരിക്കുന്നത്. ജുഡീഷ്യൽ അന്വേഷണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉയർന്നെങ്കിലും അത് തള്ളിക്കൊണ്ടായിരുന്നു സർക്കാർ ഉദ്യോഗസ്ഥനെ നിയോഗിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com