ADVERTISEMENT

മുംബൈ ∙ മഴ വൈകുന്നതിനാൽ മുംബൈയിലും നഗരപ്രാന്തങ്ങളിലും ശുദ്ധജലക്ഷാമം രൂക്ഷം. നഗരത്തിൽ ബിഎംസിയുടെ ജലവിതരണ വിഭാഗം ഇതുവരെ വാട്ടർ കട്ട് പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ, കിണറുകൾ ഉൾപ്പെടെ ജലസ്രോതസ്സുകൾ വറ്റിവരണ്ടതിനാൽ ശുദ്ധജലക്ഷാമമുണ്ട്. ഈ മാസം അവസാനം വരെ ഉപയോഗിക്കാനുള്ള വെള്ളമേ ജലസംഭരണികളിൽ ശേഷിക്കുന്നുള്ളൂ എന്നു കഴിഞ്ഞ ദിവസം അധികൃതർ വ്യക്തമാക്കിയിരുന്നു. പ്രതിദിനം 4,200 ദശലക്ഷം ലീറ്റർ ശുദ്ധജലം  നഗരത്തിന് ആവശ്യമുള്ളപ്പോൾ ബിഎംസി വിതരണം ചെയ്യുന്നത് 3,850 ദശലക്ഷം ലീറ്റർ മാത്രമാണ്. മറ്റ് ജലസ്രോതസ്സുകൾ വറ്റിയതോടെ ടാങ്കർ ലോറികളിൽ എത്തിക്കുന്ന വെള്ളമാണ് പലർക്കും ആശ്രയം. മലയാളികൾ ഏറെയുള്ള വസായ്-വിരാർ, കല്യാൺ-ഡോംബിവ്‌ലി, അംബർനാഥ് മേഖലകളിലും ശുദ്ധജലക്ഷാമം രൂക്ഷമാണ്. 

വസായ്-വിരാർ മേഖലയിലെ ഹൗസിങ് സൊസൈറ്റികളിലെ താമസക്കാർക്കുള്ള ശുദ്ധജല വിതരണം ദിവസവും അര മണിക്കൂറോ ഒരു മണിക്കൂറോ ആയി ചുരുങ്ങി. നേരത്തേ 24 മണിക്കൂറും ജലവിതരണം ഉണ്ടായിരുന്നു. രാവിലെയോ വൈകിട്ടോ വെള്ളം വരുന്ന സമയം ഫ്ലാറ്റുകളിലെ ടാങ്കുകളിൽ ഇവ നിറച്ചു വച്ചാൽ ഒരു ദിവസം തികയ്ക്കാം. എന്നാൽ ടാങ്കുകൾ ഇല്ലാത്ത ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്കു ദുരിതമാണ്. മുനിസിപ്പൽ വാട്ടർ കണക്‌ഷനു പുറമേ ഹൗസിങ് സൊസൈറ്റി പരിസരത്തെ കിണറുകളിൽ നിന്നോ കുഴൽക്കിണറുകളിൽ നിന്നോ ഉള്ള വെള്ളം കൂടി ഉപയോഗിച്ചാണ് പല സൊസൈറ്റികളും 24 മണിക്കൂർ ശുദ്ധജല വിതരണം ഉറപ്പാക്കിയിരുന്നത്.

ഇപ്പോൾ കിണറുകൾ വറ്റിയതോടെ ടാങ്കർ ലോറിക്കാരിൽ നിന്നു വെള്ളം വാങ്ങിയാണ് ഈ കുറവ് നികത്തുക. അത് വൈകിയാൽ കാര്യങ്ങൾ കുഴയും. സാഹചര്യം മുതലെടുത്ത് ടാങ്കർ ലോറിക്കാർ അമിത നിരക്കു ഈടാക്കുന്നതായും പരാതികൾ ഉയരുന്നു. ചൊവ്വാഴ്ച ടാങ്കർ ലോറി എത്താതിരുന്നതിനാൽ സൊസൈറ്റിയിലെ ജലവിതരണം മുടങ്ങിയെന്നും ഇന്നലെ രാവിലെയാണ് വെള്ളം കിട്ടിയതെന്നും വസായ് വെസ്റ്റ് സുയോഗ് നഗറിൽ താമസിക്കുന്ന എ.രാമദാസ് പറഞ്ഞു.

അംബർനാഥ് മുനിസിപ്പൽ കോർപറേഷൻ പരിധിയിൽ ഒന്നിടവിട്ട ദിവസങ്ങളിലാണ് ശുദ്ധജലവിതരണം നടക്കുന്നതെന്ന് പട്ടേൽ പ്രയോഷ യോഗി നിവാസ് സൊസൈറ്റിയിലെ താമസക്കാരനായ എ.ടി.സെബാസ്റ്റ്യൻ പറയുന്നു. സൊസൈറ്റിയുടെ കുഴൽക്കിണറിലെ വെള്ളമായിരുന്നു ഇതുവരെ ആശ്രയം. ഇപ്പോൾ വെള്ളം കുറഞ്ഞതിനാൽ പ്രതിസന്ധി കടുത്തിട്ടുണ്ട്.

അറബിക്കടലിൽ ചുഴലിക്കാറ്റ്; മഴയെത്താൻ ഒരാഴ്ച കൂടി

അറബിക്കടലിൽ ബിപർജോയ് ചുഴലിക്കാറ്റ് രൂപപ്പെടുന്നതു കാരണം മുംബൈയിലും സംസ്ഥാനത്തിന്റെ ഇതരഭാഗങ്ങളിലും കാലവർഷം പ്രതീക്ഷിച്ചതിലും 5 ദിവസമെങ്കിലും വൈകുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 11നകം കാലവർഷം എത്തുമെന്നു കണക്കാക്കിയിരുന്നെങ്കിലും 14-15 വരെ വൈകുമെന്നാണ് പുതിയ സൂചനകൾ.

മഴയ്ക്കു മുൻപേ ആൾനൂഴികളും കുഴികളും അടയ്ക്കണം: ഹൈക്കോടതി

മുംബൈ ∙ തുറന്നുകിടക്കുന്ന ആൾനൂഴികളും റോഡിലെ കുഴികളും എത്രയും വേഗം അടയ്ക്കണമെന്ന് ബിഎംസിയോട്  ഹൈക്കോടതി. മഴക്കാലം മുന്നിൽക്കണ്ട് പ്രവർത്തനങ്ങൾ വേഗത്തിലാക്കണം. റോഡുകളെ സംബന്ധിച്ച് നഗരവാസികൾക്കുള്ള പരാതി സ്വീകരിക്കാൻ സംവിധാനം ഏർപ്പെടുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.നഗരത്തിലെ ആൾനൂഴികളുടെ നിലവിലെ സ്ഥിതിയെക്കുറിച്ച് റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി ബിഎംസിയോട് മേയ് 25ന് ആവശ്യപ്പെട്ടിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com