മുംബൈ ∙ ഗണേശോത്സവത്തിന്റെ ആഘോഷലഹരിയിലേക്ക് നഗരം. സംസ്ഥാനത്തെ ഏറ്റവും വലിയ ആഘോഷമായ ഗണേശോത്സവത്തിനു നാളെ തുടക്കമാകും. വരുന്ന 10 ദിനങ്ങൾ ഗണപതി സ്തുതികളുടേതാണ്. എങ്ങും ‘ഗണപതി ബപ്പാ മോറയാ’ എന്ന മന്ത്രമുയരും. വിഘ്നങ്ങൾ മാറ്റണേയെന്ന പ്രാർഥനയോടെ ഗണേശ വിഗ്രഹങ്ങളുടെ എഴുന്നള്ളത്ത്, വീടുകളിൽ പൂജിക്കുന്ന ഗണേശനെ കാണാൻ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സന്ദർശനങ്ങൾ എന്നിവയെല്ലാമുണ്ടാകും.
വലിയ ഗണേശമണ്ഡലുകളിലും വീടുകളിലും വ്യത്യസ്ത രൂപഭാവങ്ങളിലുള്ള ഗണപതി വിഗ്രഹങ്ങൾ എഴുന്നള്ളിക്കും. വീടുകളിൽ പ്രതിഷ്ഠിക്കുന്ന ചെറിയതരം ഗണപതികളിൽ ഏറെയും ഒന്നര ദിവസത്തെ പൂജാദി കർമങ്ങൾക്ക് ശേഷം മറ്റന്നാൾ സന്ധ്യയോടെ നിമജ്ജനം ചെയ്യും. ചിലർ അഞ്ചാം ദിവസമായിരിക്കും നിമജ്ജനം നടത്തുക. വലിയ മണ്ഡലുകളിലെ ആഘോഷം ചതുർദശി വരെ നീളും.
വിഘ്നങ്ങൾ അകറ്റുന്ന ഭഗവാനായ ഗണപതിയെ മലയാളികളും വീടുകളിൽ പ്രതിഷ്ഠിക്കുക പതിവാണ്. ‘രണ്ടര പതിറ്റാണ്ടായി വീട്ടിൽ ഗണേശോത്വസം സജീവമായി നടത്തുന്നു. ആദ്യമൊക്കെ ഒന്നര ദിവസത്തിനു ശേഷം നിമജ്ജനം നടത്തുകയായിരുന്നു പതിവ്. എന്നാലിപ്പോൾ അഞ്ചാം ദിവസമാണ് നിമജ്ജനം– വസായിലെ രാധാ ഗോപാലകൃഷ്ണ അയ്യർ പറഞ്ഞു.