ഗണേശോത്സവം നാലാം ദിവസത്തിലേക്ക് ആഘോഷത്തിമർപ്പിൽ

Mail This Article
മുംബൈ ∙ ഗണേശോത്സവം നാലാം ദിവസത്തേക്കു പ്രവേശിക്കുമ്പോൾ ഇതുവരെ 66,700ൽ അധികം ഗണേശ വിഗ്രഹങ്ങൾ നഗരത്തിലെ വിവിധ ജലാശയങ്ങളിൽ നിമജ്ജനം ചെയ്തു. 10 ദിവസം നീണ്ടുനിൽക്കുന്ന ഗണേശോത്സവത്തിൽ, സാധാരണ പ്രതിഷ്ഠയ്ക്കു ശേഷം പൂജാദി കർമങ്ങൾ പൂർത്തിയാക്കി ഒന്നര ദിവസം, 5 ദിവസം, 7 ദിവസം, 10 ദിവസം എന്നിങ്ങനെയുള്ള ഇടവേളകളിലാണ് വിഗ്രഹ നിമജ്ജനം നടക്കുക. വീടുകളിൽ പ്രതിഷ്ഠിച്ച ഗണേശ വിഗ്രഹങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ കൂടുതലായി നിമജ്ജനത്തിനെത്തിയത്.
കാഴ്ചയായി പണവും സ്വർണവും
മുംബൈയിലെ പ്രശസ്തമായ ലാൽബാഗ് ചാ രാജ ഉൾപ്പെടെയുള്ള ഗണേശ മണ്ഡലുകളിൽ വിഐപികൾ ഉൾപ്പെടെയുള്ള ഭക്തരുടെ പ്രവാഹം തുടരുമ്പോൾ കാണിക്ക വഞ്ചികളും നിറയുന്നു. പണം, സ്വർണം, വെള്ളി ആഭരണങ്ങൾ, വസ്ത്രങ്ങൾ, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ തുടങ്ങിയവയാണ് ഭക്തർ കാഴ്ചയായി അർപ്പിക്കുന്നത്.
അതതു ദിവസത്തെ വരവ് തിട്ടപ്പെടുത്താൻ അക്കൗണ്ടന്റുമാർ ഉൾപ്പെടെയുള്ളവരുടെ ടീം തന്നെയുണ്ട്. കനത്ത സുരക്ഷാ സംവിധാനങ്ങളോടെയാണ് വരവ് തിട്ടപ്പെടുത്തൽ നടക്കുക. ലഭിച്ച കാണിക്കകൾ സംരക്ഷിക്കാനും സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. മുഖ്യമായും സേവന പ്രവർത്തങ്ങൾക്കാണ് മണ്ഡലുകൾ ഈ വരുമാനം ഉപയോഗിക്കുക.
ദർശനത്തിനെത്തി ഷാറുഖും മകനും
നടൻ ഷാറുഖ് ഖാൻ ഇന്നലെ ലാൽബാഗ് ചാ രാജ ഗണേശ പന്തലിലെത്തി ദർശനം നടത്തി. മകൻ അബ്രാം ഖാനും ഒപ്പമുണ്ടായിരുന്നു. നേരത്തേ വരുൺ ധവാൻ, ഇഷ ഡിയോൾ, കാർത്തിക് ആര്യൻ തുടങ്ങിയ താരങ്ങളും ഇവിടെ ദർശനം നടത്തിയിരുന്നു.