ADVERTISEMENT

നവിമുംബൈ ∙ ‘ഞാൻ നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് മെട്രോയുടെ പണി തുടങ്ങിയത്. തൂണുകൾ ഉയർന്നപ്പോൾ മെട്രോ ഉടനെത്തുമെന്ന വലിയ പ്രതീക്ഷയായിരുന്നു. എന്നാൽ, വർഷങ്ങളോളം ആ തൂണിനപ്പുറം ഒന്നും സംഭവിച്ചില്ല. 

 ഇപ്പോൾ വെല്ലൂരിൽ എൻജിനീയറിങ് അവസാന വിദ്യാർഥിയാണ്. ദീപാവലി അവധിക്ക് ഖാർഘറിലെ വീട്ടിലെത്തിയപ്പോഴാണ് മെട്രോ ഉദ്ഘാടനം. ടിക്കറ്റെടുത്ത് ട്രെയിനിൽ കയറി. 12 വർഷത്തെ കാത്തിരിപ്പാണ് സഫലമായത്’– ഖാർഘർ ഉത്സവ് ചൗക്കിനു മുകളിലൂടെ നവിമുംബൈ മെട്രോ പായുമ്പോൾ കാത്തിരിപ്പിന്റെ മടുപ്പിൽ നിന്ന് പദ്ധതി യാഥാർഥ്യമായതിന്റെ കുളിർമ ശിവാൻഷുവിന്റെ വാക്കുകളിൽ വായിച്ചെടുക്കാം. 

മെട്രോയ്ക്കായി കാത്തിരുന്നതു പോലെ തന്നെ ഉദ്ഘാടനത്തിനായും കാത്തിരിപ്പു നീണ്ടു. നിർമാണം പൂർത്തിയായിട്ടും ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയുടെ സമയത്തിനായി 5 മാസം കാത്തിരുന്നു അധികൃതർ. ‘കേവലം 11.1 കിലോമീറ്റർ മെട്രോ പാതയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിക്കായി ഇത്രയേറെ കാത്തിരിക്കേണ്ട കാര്യമുണ്ടോ? എന്തിനായിരുന്നു ജനങ്ങളെ വീണ്ടും വലച്ചത്?’– തലോജ ഘോട്ട് വില്ലേജ് നിവാസിയായ യാത്രക്കാരൻ സ്വപ്നിഷ് മോറോ ചോദിച്ചു. 

ഉല്ലാസ്നഗറിൽ നിന്ന് 4 മാസം മുൻപാണ് തലോജയിൽ വീടുവാങ്ങി താമസം മാറിയത്. ബേലാപുരിലെ ഓഫിസിലേക്ക് ബൈക്കിലാണ് പോയിവന്നിരുന്നത്. വെള്ളിയാഴ്ച മുതൽ മെട്രോയിലായി. വെയിൽ കൊള്ളാതെ എസിയിൽ സുഖമായി യാത്ര ചെയ്യാം. യാത്രാസമയത്തിൽ കാര്യമായ ലാഭമില്ല. അരമണിക്കൂർ തന്നെ. എങ്കിലും യാത്ര സുഖമായെന്ന് സ്വപ്നിഷ് പറഞ്ഞു. വാങ്ങിയ വീടിന്റെ വില കൂടാനും മെട്രോയുടെ വരവ് കാരണമാകും. 

മെട്രോ യാത്രയിലെ കാഴ്ചകളിലൂടെ

∙ സന്ധ്യയ്ക്ക് 7.55: തലോജയിലെ പെൻധാർ സ്റ്റേഷനിൽ നിന്നു ട്രെയിൻ പുറപ്പെട്ടു. നവിമുംബൈ മേഖലയിൽ ആദ്യമായി ആരംഭിച്ച മെട്രോയിലെ യാത്രാനുഭവം തേടിയെത്തിയിരിക്കുന്നവരാണ് ഏറെയും. ഗതാഗതക്കുരുക്കില്ല, പൊടിയില്ല. സുഖപ്രദമായ എസി യാത്ര. മെട്രോയിലെ കന്നിയാത്രക്കാരുടെയെല്ലാം കയ്യിൽ ഫോണുണ്ട്; സെൽഫിയെടുത്തും ഒപ്പമുള്ള വീട്ടുകാരുടെയും കൂട്ടുകാരുടെയും ഫോട്ടോ പകർത്തിയുമാണ് യാത്ര. 
∙ 7.57: രണ്ടു മിനിറ്റുകൊണ്ട് പെതാലി തലോജ എന്ന സ്റ്റേഷനിൽ ട്രെയിനെത്തി. നവിമുംബൈ മെട്രോയുടെ പ്രധാന ഓഫിസും കാർഷെഡും ഇവിടെയാണ്. 
∙ 8.00: അഞ്ചാം മിനിറ്റിൽ അമൻധൂത് സ്റ്റേഷനിൽ. രത്നാഗിരിയിലെ വീട്ടിൽ വിഡിയോകോൾ ചെയ്ത് മെട്രോ യാത്ര കാണിക്കുകയാണ് ഖാർഘർ സെക്ടർ 35 നിവാസിയായ നവനീത്. യാത്രാദുരിതം കുറയുമെന്നും ഫ്ലാറ്റിനു വിലകൂടുമെന്നുമെല്ലാം പറയുന്നുണ്ട്. 
∙ 8.03: പുറപ്പെട്ട് എട്ടാം മിനിറ്റിൽ പേത്പാഡ സ്റ്റേഷനിൽ ട്രെയിനെത്തി. ഈ സ്റ്റേഷന് അടുത്താണ് ബികെസി മാതൃകയിൽ ബിസിനസ് പാർക്ക് വരുന്നത്. സാങ്കേതിക തടസ്സത്തെത്തുടർന്ന് ഏതാനും മിനിറ്റുകൾ ട്രെയിൻ പിടിച്ചിട്ടു. 8.06ന് പുറപ്പെട്ടു. 
∙ 8.08: രണ്ടു മിനിറ്റുകൊണ്ട് ഖാർഘർ സെൻട്രൽ പാർക്ക് സ്റ്റേഷനിലെത്തി. മരങ്ങളും ചെടികളും ഫൗണ്ടനും ഓപ്പൺ തിയറ്ററുകളും ഗെയിമുകളും ജോഗിങ് ട്രാക്കുകളുമെല്ലാമായി 300 ഏക്കറിൽ വ്യാപിച്ചുകിടക്കുന്നു സെൻട്രൽ പാർക്ക്.
∙ 8.11: ഇരുവശങ്ങളിലും കെട്ടിടസമുച്ചയങ്ങൾ പിന്നിട്ട് മൂന്നു മിനിറ്റിനകം ഖാർഘർ വില്ലേജ് എന്ന സ്റ്റേഷനിൽ വണ്ടിയെത്തി. അകലെ ഡി–മാർട്ട് കാണാം. തൊട്ടടുത്ത ട്രാക്കിലൂടെ തലോജയിലേക്ക് പോകുന്ന ട്രെയിൻ നിറയെ യാത്രക്കാർ. 
∙ 8.17: ഉത്സവ് ചൗക്ക് സ്റ്റേഷനിൽ ട്രെയിൻ. അകത്ത് സെൽഫി കൂട്ടങ്ങൾ.
∙ 8.19: ബേൽപാഡ സ്റ്റേഷൻ. ഖാർഘർ ലോക്കൽ ട്രെയിൻ സ്റ്റേഷനിലേക്കുള്ളവർ അവിടെ ഇറങ്ങി. ഖാർഘർ റെയിൽവേ സ്റ്റേഷനിലേക്ക് 10 മിനിറ്റെങ്കിലും നടക്കണം. 
∙ 8.21: ആർബിഐ കോളനി സ്റ്റോപ് എത്തുമ്പോൾ അധികം അകലെയല്ലാതെ പൻവേലിലേക്കുളള ലോക്കൽ ട്രെയിൻ കടന്നുപോകുന്നു. 
∙ 8.24: ബേലാപുർ ടെർമിനൽ: അവസാനത്തെ സ്റ്റേഷനായ ബേലാപുരിൽ ട്രെയിൻ എത്തുന്നു. മെട്രോയിൽ നിന്ന് ഇറങ്ങുന്നത് ബേലാപുർ ലോക്കൽ ട്രെയിൻ സ്റ്റേഷനിലേക്കാണ്. 25 മിനിറ്റാണ് പെൻധാറിൽ നിന്നു ബേലാപുരിലേക്കുള്ള യാത്രാസമയമെങ്കിലും സാങ്കേതികപ്രശ്നങ്ങളെത്തുടർന്ന് നാലു മിനിറ്റോളം വൈകിയാണ് എത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT