ADVERTISEMENT

മുംബൈ∙ കടുത്ത ചൂടിൽ വെന്തുരുകുന്നതിനിടെ സംസ്ഥാനത്ത് ജലക്ഷാമവും രൂക്ഷമാകുന്നു.  അണക്കെട്ടുകളിലെല്ലാം കൂടി ആകെ അവശേഷിക്കുന്നത് 37 ശതമാനം ശുദ്ധജലം മാത്രമാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 45 ശതമാനം ജലശേഖരമുണ്ടായിരുന്നു. പല ജില്ലകളും വരൾച്ചബാധിത പ്രദേശങ്ങളായി മാറി. ഇനിയുള്ള രണ്ടു മാസം നഗരത്തിലെ താപനില ഉയരുമെന്നാണ് വിദഗ്ധരുടെ പ്രവചനം. അതിനിടെയാണ് കടുത്ത ജലക്ഷാമം സംബന്ധിച്ച മുന്നറിയിപ്പ്. 

ജലവിതരണത്തിന് നിയന്ത്രണം
മുംൈബ നഗരത്തിലേക്കു ശുദ്ധജലമെത്തിക്കുന്ന 7 അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശത്ത് ആവശ്യത്തിനു മഴ ലഭിക്കാത്തതും പ്രതിസന്ധിക്ക് കാരണമായി. ദക്ഷിണ മുംബൈയിൽ 24 മണിക്കൂറും ജലവിതരണം പതിവായിരുന്നെങ്കിലും മാർച്ചിൽ ഇത്തവണ വിതരണത്തിൽ കുറവ് വരുത്തി. വരും ദിവസങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും. താനെ, പാൽഘർ ജില്ലകളിലും കടുത്ത ജലക്ഷാമമാണ്. പ്രദേശത്ത് ഗ്രാമവാസികൾ ഒട്ടേറെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. 

ജീവിതം താളംതെറ്റി വിദർഭ, മറാഠ്‌വാഡ 
വിദർഭ, മറാഠ്‌വാഡ മേഖലകളിൽ ആവശ്യത്തിന് വെള്ളമില്ല. ടാങ്കറുകൾ ഉപയോഗിച്ച് വെള്ളം അടിക്കാൻ വിവിധ ജില്ലാ ഭരണകൂടങ്ങൾ ഏർപ്പാട് ചെയ്തിട്ടുണ്ടെങ്കിലും വരൾച്ചയും ജലക്ഷാമവും മൂലം കൃഷിയെയും ബാധിക്കുന്നുണ്ട്. സാധാരണയായി മഴ കൂടുതൽ ലഭിക്കുന്ന കൊങ്കണിലും ഇത്തവണ പ്രതിസന്ധി രൂക്ഷമാണ്.

മുൻകരുതൽ എടുക്കണം
മുംബൈയിലേക്ക് ശുദ്ധജലമെത്തിക്കുന്ന 7 അണക്കെട്ടുകളിലും ജലശേഖരം കുറയുകയാണ്. മിഡിൽ വൈതർണ അണക്കെട്ടിൽ ആകെ ശേഷിയുടെ 13 ശതമാനം ജലം മാത്രമേ ശേഷിക്കുന്നുള്ളൂ. മോഡക് സാഗർ അണക്കെട്ടിൽ 24 ശതമാനവും. അപ്പർ വൈതർണ, വിഹാർ, തൻസ, തുൾസി അണക്കെട്ടുകളിൽ 45 ശതമാനത്തിൽ താഴെയാണ് ജലശേഖരം. 

ചെറിയ സൊസൈറ്റി വലിയ പ്രതിസന്ധി
ജലവിതരണത്തിൽ കുറവുണ്ടാകുന്നത് മൂലം ചെറിയ ഹൗസിങ് സൊസൈറ്റികളിൽ പലപ്പോഴും വലിയ പ്രതിസന്ധി ഉണ്ടാകാറുണ്ട്.  ഇവിടെ വലിയ ടാങ്കുകൾ ഇല്ലാത്തതിനാൽ കൂടുതൽ ജലം ശേഖരിച്ച് വച്ച് ഉപയോഗിക്കാനാകില്ല. ശേഖരം തീർന്നാൽ ടാങ്കർ ലോറിയെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.

ഉഷ്ണതരംഗ സാധ്യതയെന്ന് മുന്നറിയിപ്പ്
മുംബൈ ∙ മഹാരാഷ്ട്രയിൽ ഉഷ്ണതരംഗത്തിനു സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മധ്യ മഹാരാഷ്ട്രയിലാണ് ശക്തമായ ചൂടുകാറ്റ് സാധ്യത പ്രവചനം. ലോക്സഭാ പ്രചാരണ പരിപാടികൾ സജീവമാകുന്ന വേളയിലാണ് മുന്നറിയിപ്പ്. ഉയർന്ന താപനില തുടർച്ചയായ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന വേളയിലാണ് ഉഷ്ണതരംഗം സാധാരണയായി സംഭവിക്കുന്നത്. കുട്ടികൾ, മുതിർന്നവർ, ഗർഭിണികൾ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. നിർജലീകരണമുണ്ടായാൽ മൂന്നു വിഭാഗത്തിലുളളവർക്കും ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കു സാധ്യതയുണ്ട്. 

ശ്രദ്ധിക്കാം

∙ കടുത്ത ചൂടിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കുക. 
∙ ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ കുട ഉപയോഗിക്കുക.
∙ ധാരാളം വെള്ളം കുടിക്കുക.
∙ ദാഹം തോന്നിയില്ലെങ്കിലും ഇടവിട്ട് വെള്ളം കുടിക്കുക. 

∙ ചൂടിനെത്തുടർന്ന് ആരോഗ്യപ്രശ്നങ്ങൾ തോന്നിയാൽ നനഞ്ഞ തുണി കൊണ്ട് ശരീരം ഇടവിട്ട് തുടയ്ക്കുക.
∙ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ തോന്നിയാൽ സ്വയം ചികിത്സിക്കാതെ ഉടൻ ഡോക്ടറുടെ സേവനം േതടുക.
∙ പകൽ ജനാലകൾ കർട്ടൻ ഇട്ട് അടയ്ക്കാം. രാത്രി ജനാലകൾ തുറന്നിടാം.
∙ അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.

ജലശേഖരം മേഖല തിരിച്ച്

▶ മറാഠ്‌വാഡ: 19 %
▶ പുണെ: 36 %
▶ നാസിക്: 38 %
▶ നാഗ്പുർ: 48 %
▶ അമരാവതി: 50 %

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com