ബക്രീദിന് ഒരുങ്ങി മഹാനഗരം

Mail This Article
മുംബൈ∙ ത്യാഗസ്മരണയിൽ വലിയ പെരുന്നാൾ എന്ന ബക്രീദ് ആഘോഷത്തിന് ഒരുങ്ങുകയാണ് വിശ്വാസികൾ. തിങ്കളാഴ്ച രാവിലെ മസ്ജിദുകളിൽ അല്ലാഹുവിനു സ്തുതി ചൊല്ലുന്ന തക്ബീർ മുഴക്കി കൊണ്ട് പെരുന്നാളിനെ വരവേൽക്കും. തുടർന്ന് സമൂഹ നമസ്കാരം നടത്തും. പെരുന്നാൾ ദിവസം രാവിലെ നമസ്കാരശേഷം ബലിയർപ്പിക്കൽ ആണ് പ്രധാന കർമം. ബലിമൃഗമാംസം തുല്യ അളവിൽ ബന്ധുമിത്രാദികൾക്ക് വിതരണം ചെയ്യുന്നതും പതിവാണ്. പുത്തനുടുപ്പുകൾ അണിഞ്ഞ് വീടുകളിൽ ബന്ധുക്കൾ ഒത്തുകൂടിയാണ് െപരുന്നാൾ ആഘോഷം. രുചിയൂറും ബിരിയാണിയായിരിക്കും മിക്ക വീടുകളിലും സ്പെഷൽ. വൈകിട്ട് കുടുംബസമ്മേതം സമീപത്തെ ഉല്ലാസകേന്ദ്രങ്ങളിലേക്കുള്ള യാത്ര.
ആടുവിപണി സജീവം
മുംബൈ∙ ബലിയർപ്പിക്കാൻ ലക്ഷണമൊത്ത ബലിമൃഗങ്ങൾ മുംബൈയിലെയും പ്രാന്തപ്രദേശങ്ങളിലെയും വിപണികളിലെത്തി. ബീറ്റൽ, അജ്മേരി, ഉസ്മാനബാദി, ബെരാരി, മെഹ്സാനി, ബാർബരി തുടങ്ങിയിനങ്ങൾക്കാണ് പ്രിയമേറെ. പഞ്ചാബ്- ഹരിയാന മേഖലകളിൽ വളരുന്ന ബീറ്റൽ വർഗത്തിലെ ആടുകൾക്ക് ലക്ഷത്തിനു മുകളിൽ വില വരും. 40,000 രൂപ മുതൽ 75,000 രൂപ വരെ വിലമതിക്കുന്നവയാണ് കൂടുതൽ വിൽക്കുന്നതെന്ന് രാജസ്ഥാനിൽ നിന്നു ബക്രീദ് പ്രമാണിച്ച് എത്തിയ വ്യാപാരികൾ പറഞ്ഞു.