ADVERTISEMENT

മുംബൈ∙ സാന്താക്രൂസ്, ഭായന്ദർ സ്റ്റേഷനുകളിലുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്ന് വെസ്റ്റേൺ ലൈനിനും സിഎസ്എംടിയിലെ സാങ്കേതിക പ്രശ്നത്തെത്തുടർന്ന് മെയിൻ ലൈനിലും ഇന്നലെ ലോക്കൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടത് യാത്രക്കാരെ വലച്ചു. 

വെസ്റ്റേൺ ലൈൻ
ഭയന്ദർ സ്റ്റേഷനിൽ ഇന്നലെ പുലർച്ചെ അഞ്ചിനാണ് സിഗ്നൽ തകരാറുണ്ടായത്; സാന്താക്രൂസ് സ്റ്റേഷനിൽ പുലർച്ചെ 5.20നും. 50 മിനിറ്റുകൊണ്ട് തകരാർ പരിഹരിച്ച് സർവീസ് പുനഃരാരംഭിച്ചതായി റെയിൽവേ അറിയിച്ചു. എന്നാൽ, ട്രെയിനുകൾ വൈകിയോടിയത് ആയിരക്കണക്കിനു പേരെ വലച്ചു.

\ഒട്ടേറെപ്പേർ വൈകിയാണ് ഓഫിസിലെത്തിയത്. ട്രെയിൻ സർവീസ് തടസ്സപ്പെടുകയും പിന്നീടു വൈകിയോടുകയും ചെയ്തതോടെ റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാരുടെ തിക്കും തിരക്കുമായി. പ്രതിദിനം 1300 ലോക്കൽ ട്രെയിൻ സർവീസുകളാണ് വെസ്റ്റേൺ ലൈനിലുളളത്. 35 ലക്ഷത്തോളം പേരാണ്  ഒരു ദിവസം യാത്ര ചെയ്യുന്നത്.

മെയിൻ ലൈൻ
ഇന്നലെ ഉച്ചകഴിഞ്ഞ് 2.30നായിരുന്നു സിഎസ്എംടി സ്റ്റേഷനിലെ സിഗ്നൽ തകരാർ. പരിഹരിക്കാൻ 45 മിനിറ്റ് എടുത്തു. ഇരുവശത്തേക്കുമുള്ള സ്‌ലോ ട്രാക്കുകളിലെ സർവീസുകളെ ബാധിച്ചപ്പോൾ പലയിടങ്ങളിൽ ട്രെയിനുകൾ പിടിച്ചിട്ടു.

  ഒട്ടേറെ യാത്രക്കാർ ട്രെയിനിൽ നിന്ന് ഇറങ്ങി ട്രാക്കിലൂടെ നടന്ന് സമീപത്തെ റോഡിലെത്തി ടാക്സിയും ബസും പിടിച്ചാണ് ലക്ഷ്യസ്ഥാനത്ത് എത്തിയത്. സർവീസ് പുനരാരംഭിച്ച ശേഷവും ട്രെയിനുകൾ അരമണിക്കൂറിലേറെ വൈകി.

മെയിൻ ലൈൻ, ഹാർബർ ലൈൻ, ട്രാൻസ്–ഹാർബർ ലൈൻ, ബേലാപുർ–ഉറൻ പാത എന്നിവയിലായി പ്രതിദിനം 1800 ലോക്കൽ ട്രെയിൻ സർവീസുകളാണ് മധ്യറെയിൽവേ നടത്തുന്നത്. 45 ലക്ഷത്തിലേറെപ്പേർ ഇവയിൽ ഒരു ദിവസം സഞ്ചരിക്കുന്നു.ഹൗറ–മുംബൈ മെയിൽ ട്രെയിൻ ജംഷഡ്പുരിൽ പാളം തെറ്റിയതിനെത്തുടർന്ന് ദീർഘദൂര ട്രെയിൻ സർവീസുകൾ താളംതെറ്റിയതും യാത്രക്കാരെ വലച്ചു. 

 ഏതാനും ട്രെയിനുകൾ റദ്ദാക്കുകയും ചിലത് ഇന്നലെ പുനഃക്രമീകരിക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തതിനെത്തുടർന്ന് ദീർഘദൂര ടെർമിനസുകളിൽ തിരക്കേറി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com