ഡെങ്കിപ്പനി, മലേറിയ, എച്ച്1എൻ1, കോവിഡ്; പിടികൂടാൻ പിന്നാലെയുണ്ട് പകർച്ചവ്യാധികൾ

Mail This Article
മുംബൈ ∙ മഴ ശക്തി പ്രാപിച്ചതോടെ ഡെങ്കിപ്പനി, മലേറിയ, എച്ച്1എൻ1 എന്നിവയുൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടരുകയാണ്. കൊതുകുജന്യ രോഗങ്ങളാണ് പലയിടത്തും ഭീഷണിയുയർത്തുന്നത്. ഹെപ്പറ്റൈറ്റിസ്, എലിപ്പനി എന്നിവ പിടിപെട്ട് ചികിത്സ തേടുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. വൈറൽ പനിയും വ്യാപകമാണ്. ജൂണിനെ അപേക്ഷിച്ച് ഇരട്ടിയോളം പേരാണ് ജൂലൈ ആദ്യവാരങ്ങളിൽ തന്നെ ചികിത്സ തേടിയതെന്നാണ് ബിഎംസി പുറത്തുവിട്ട കണക്കുകളിലുള്ളത്.
കടുത്ത പനിയും തൊണ്ടവേദനയുമായി സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണവും ഉയർന്നിട്ടുണ്ട്. ജൂണിൽ ആകെ 93 ഡെങ്കിപ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ജൂലൈ ആദ്യവാരത്തിൽ ഇത് 535 ആയി ഉയർന്നു. എലിപ്പനി കേസുകൾ 28ൽ നിന്ന് 141 ആയി.രണ്ടാഴ്ച മുൻപുവരെ എച്ച്1എൻ1 ആണ് കൂടുതലായി കണ്ടിരുന്നതെന്നും ഇപ്പോൾ ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം കൂടിയെന്നുമാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്.കോവിഡ് കേസുകളും കൂടുന്നുണ്ട്. കാലാവസ്ഥയിലും താപനിലയിലും ഉണ്ടാകുന്ന മാറ്റങ്ങളാണ് വൈറസ് വ്യാപനത്തിന് കാരണം. പലയിടത്തും പകൽ മഴയുണ്ടെങ്കിലും രാത്രികാലങ്ങളിൽ ഉയർന്ന താപനില അനുഭവപ്പെടുന്നത് മുതിർന്നവരെയും കുട്ടികളെയും അലട്ടുന്നുണ്ട്.
കരുതലെടുക്കാം
∙ വീടുകളും ഫ്ലാറ്റുകളും പരിസരവും വൃത്തിയായി സൂക്ഷിക്കണം.
∙ വൃത്തിയില്ലാത്ത ഇടങ്ങളിൽ തയാറാക്കുന്ന ഭക്ഷണവും പാനീയങ്ങളും ഒഴിവാക്കണം.
∙ തിളപ്പിച്ചാറ്റിയ ശുദ്ധജലമാണ് മാത്രമാണ് കുടിക്കുന്നതെന്ന് ഉറപ്പാക്കണം.
സർവേ നടത്തിയത് 12 ലക്ഷത്തോളം വീടുകളിൽ
ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തിൽ 12 ലക്ഷത്തോളം വീടുകളിൽ പരിശോധന നടത്തിയെന്നാണ് ബിഎംസി അധികൃതർ അവകാശപ്പെടുന്നത്. ബോധവൽക്കരണവും നടത്തുന്നുണ്ട്. പലയിടത്തും കൊതുകിന്റെ ഉറവിടങ്ങൾ നശിപ്പിച്ചു. ഇതുവരെ, 84,116 പേർക്ക് പ്രതിരോധ മരുന്നുകൾ നൽകി. കൂടുതൽപേർക്കു വരും ദിവസങ്ങളിൽ പ്രതിരോധ മരുന്നുകൾ നൽകും.