കോൾഡ് പ്ലേയ്ക്ക് കാതോർത്ത് ഡി.വൈ. പാട്ടിൽ സ്റ്റേഡിയം

Mail This Article
മുംബൈ∙ സംഗീതപ്രേമികൾ കാത്തിരുന്ന ലോകപ്രശസ്ത റോക്ക് ബാൻഡ് കോൾഡ് പ്ലേയുടെ ലൈവ് സംഗീത പ്രകടനത്തിന് നവിമുംബൈയിലെ ഡി.വൈ. പാട്ടിൽ സ്റ്റേഡിയം ഒരുങ്ങി. 8 വർഷത്തിനു ശേഷമാണ് ബാൻഡ് രാജ്യത്തെത്തുന്നത്. കേരളത്തിൽ നിന്നുൾപ്പെടെ ഒട്ടേറെപ്പേർ എത്തുന്നുണ്ട്. നാളെയും മറ്റന്നാളുമായാണ് ആദ്യം സംഗീതനിശ ഒരുക്കിയിരുന്നതെങ്കിലും തിരക്ക് മൂലം ചൊവ്വാഴ്ചയും ഷോ സംഘടിപ്പിച്ചിട്ടുണ്ട്.
കനത്ത സുരക്ഷ
വിഐപികൾ ഉൾപ്പെടെ പരിപാടിക്കെത്തുന്നതിനാൽ കനത്ത സുരക്ഷാ സംവിധാനമാണ് സ്റ്റേഡിയത്തിൽ ക്രമീകരിച്ചിരിക്കുന്നത്. ബുക്ക് ചെയ്തിരിക്കുന്നവർ ടിക്കറ്റിനൊപ്പം തിരിച്ചറിയൽ രേഖകളും കരുതണമെന്ന നിർദേശമുണ്ട്. വ്യാജടിക്കറ്റുമായി എത്തുന്നവർക്കെതിരെ കർശനനടപടികൾ ഉണ്ടാകുമെന്നും സംഘാടകർ പറഞ്ഞു.
പ്രത്യേക ട്രെയിനുകൾ
കോൾഡ് പ്ലേ സംഗീതപരിപാടിയിൽ പങ്കെടുക്കുന്നതിനായി പ്രത്യേക ട്രെയിൻ സർവീസുകളും ഉണ്ട്. നഗരത്തിൽ കനത്ത ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. 3 ദിവസത്തെ പരിപാടികൾക്കായി ഒരു ലക്ഷത്തോളം ആളുകൾ എത്തുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.
കരിഞ്ചന്തയിൽ ടിക്കറ്റ് : നടപടിയെടുക്കേണ്ടത് സർക്കാരെന്ന് ഹൈക്കോടതി
കോൾഡ് പ്ലേ ടിക്കറ്റ് വിൽപനയിൽ നടന്ന ക്രമക്കേടുകൾ സംബന്ധിച്ച ഹർജി പരിഗണിച്ച ബോംബെ ഹൈക്കോടതി നടപടിയെടുക്കേണ്ടത് സർക്കാരാണെന്ന് വ്യക്തമാക്കി. പ്രധാന ഇവന്റുകൾക്കുള്ള പ്രവേശന പാസുകളുടെ വിൽപനകളിൽ ഉൾപ്പെടെ നയപരമായ തീരുമാനം സർക്കാരാണ് കൈക്കൊള്ളേണ്ടതെന്നും ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ, ജസ്റ്റിസ് അമിത് ബോർക്കർ എന്നിവരുടെ ബെഞ്ച് പറഞ്ഞു.സംഗീത പരിപാടിയുടെ ടിക്കറ്റ് കരിഞ്ചന്തയിൽ പത്തിരട്ടി വിലയിൽ വരെ വിൽക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച് നൽകിയ പൊതുതാൽപര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.