275 മഹാരാഷ്ട്രക്കാരെ നാട്ടിലെത്തിക്കാൻ ഷിൻഡെ ശ്രീനഗറിൽ

Mail This Article
മുംബൈ∙ ഭീകരാക്രമണം ഉണ്ടായ ജമ്മു–കശ്മീരിൽ കുടുങ്ങിക്കിടക്കുന്നത് മഹാരാഷ്ട്രയിൽനിന്നുള്ള 275 വിനോദസഞ്ചാരികൾ. എല്ലാവരും സുരക്ഷിതരാണെന്ന് സർക്കാർ അറിയിച്ചു. ഇവരെ തിരിച്ചെത്തിക്കാനുള്ള നടപടികൾ ഏകോപിപ്പിക്കാൻ പ്രത്യേക വിമാനത്തിൽ ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ശ്രീനഗറിലേക്കു പുറപ്പെട്ടു. ഇന്ന് എയർ ഇന്ത്യയുടെയും ഇൻഡിഗോയുടെയും രണ്ടു വിമാനങ്ങളിൽ 182 പേരെ സംസ്ഥാനത്തെത്തിക്കും. കശ്മീരിൽ കുടുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികൾക്കും അവരുടെ ബന്ധുക്കൾക്കും സഹായം ലഭിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്‌ലൈൻ സജ്ജമാക്കിയതായി ഉപമുഖ്യമന്ത്രി അജിത് പവാർ പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കൾക്ക് സംസ്ഥാന സർക്കാർ 5 ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു.
അതുൽ മോനെയുടെ വേർപാട് വിശ്വസിക്കാനാവാതെ
മുംബൈ∙ പരേലിലെ റെയിൽവേ വർക്‌ഷോപ്പിലെ എൻജിനീയറായ അതുൽ മോനെ (43) കശ്മീരിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട വാർത്ത സഹപ്രവർത്തകർക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല. ഡോംബിവ്‌ലി നിവാസിയായ മോനെ റെയിൽവേ വർക‌്ഷോപ്പിലെ വീൽ ഷോപ്പിൽ സീനിയർ സെക്‌ഷൻ എൻജിനീയറായിരുന്നു. ഒരാഴ്ചത്തെ ടൂറിനായാണ് കശ്മീരിലേക്ക് പോയത്. ‘‘ഭീകരാക്രമണം സംബന്ധിച്ച വാർത്ത ചൊവ്വാഴ്ച വൈകിട്ട് 5.30നാണ് അറിഞ്ഞത്.
അദ്ദേഹം എവിടെയാണെന്ന് അറിയാൻ രാത്രി എട്ടിന് വാട്സാപ്പിൽ വിളിച്ചു. മറുപടി ലഭിച്ചില്ല. പിന്നീടാണ് മരണവാർത്ത ടിവിയിൽ കണ്ടത്. വിശ്വസിക്കാൻ കഴിഞ്ഞില്ല – സഹപ്രവർത്തകൻ രാജേഷ് നാടാർ പറഞ്ഞു. 9 വർഷമായി ഒരുമിച്ചു ജോലി ചെയ്യുന്നവരാണ്. മരണവാർത്ത അറിഞ്ഞ ശേഷം ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ കഴിഞ്ഞില്ല. ദിവസവും കണ്ടുമുട്ടുകയും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നവരാണ്.– സഹപ്രവർത്തകൻ ദീപക് കൈപത് പ്രതികരിച്ചു.
ഇരയായത് മറ്റൊരാൾ; നടുക്കം മാറാതെ സാംഗ്ലി സ്വദേശി
മുംബൈ∙ വിനോദസഞ്ചാരത്തിനായി കശ്മീരിലെത്തിയ പശ്ചിമ മഹാരാഷ്ടയിലെ സാംഗ്ലി സ്വദേശിയായ സന്തോഷ് ലക്ഷ്മൺ ജഗ്ദാളെയുടെ ഫോണിന് കഴിഞ്ഞ ദിവസം വിശ്രമമില്ലായിരുന്നു. മഹാരാഷ്ട്ര സ്വദേശി സന്തോഷ് ജഗ്ദാളെ കൊല്ലപ്പെട്ടുവെന്ന വാർത്ത മാധ്യമങ്ങളിൽ വന്നതോടെ ബന്ധുക്കളും നാട്ടുകാരും ആശങ്കയിലായതാണ് തുരുതുരാ ഫോൺകോളുകൾ വരാൻ കാരണം. തന്റെ അതേ പേരുള്ള, പുണെ സ്വദേശിയായ ഒരാൾ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതു താനാണെന്നു പലരും തെറ്റിദ്ധരിച്ചതോടെയാണ് ഫോൺവിളികൾ വന്നതെന്നും താനും കുടുംബവും സുരക്ഷിതരാണെന്നും സാംഗ്ലിയിൽ ജൂസ് വിൽപനക്കാരനായ ജഗ്ദാളെ കശ്മീരിൽനിന്നു ഫോണിൽ മാധ്യമങ്ങളോടു പറഞ്ഞു.
ഭാര്യയടക്കം ഞങ്ങൾ 4 പേർ കാറിലാണ് പഹൽഗാമിലേക്ക് പുറപ്പെട്ടത്. ആക്രമണം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപാണ് അവിടെനിന്ന് തിരിച്ചുപോന്നത്. അതിനു പിന്നാലെയാണ് എന്റെ അതേ പേരുള്ള പുണെ സ്വദേശിയായ ഒരാൾ പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട വാർത്ത അറിഞ്ഞത്. ഞങ്ങൾ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. എത്രയും പെട്ടെന്ന് വീടെത്താനാണ് ആലോചിക്കുന്നത്– ജഗ്ദാളെ പറഞ്ഞു.
തുണച്ചത് സുകൃതം: രക്ഷപ്പെട്ട യുവതി
മുംബൈ∙ ‘ആരൊക്കെയോ ചേർന്ന് തുരുതുരാ വെടിവയ്ക്കുന്നു. പലയിടത്തും മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നു. ഞങ്ങൾക്ക് കുഴപ്പമൊന്നുമില്ല. ജീവിതകാലത്ത് എപ്പോഴോ ചെയ്ത സുകൃതങ്ങളുടെ പേരിലാണ് ഇപ്പോഴും ജീവിച്ചിരിക്കുന്നത്, പിന്നീട് വിളിക്കാം.’ ഭാര്യയുടെ ഫോൺകോളിൽ ഭീകരാക്രമണത്തിന്റെ ഭീതി വിട്ടുമാറിയിരുന്നില്ലെന്ന് ഭർത്താവ് തുഷാർ വഗുളടെ ജൽഗാവിൽ വച്ച് മാധ്യമങ്ങളോട് പറഞ്ഞു. ഉത്തര മഹാരാഷ്ട്രയിലെ ജൽഗാവിൽ ഓൾ ഇന്ത്യ റേഡിയോയിൽ ജോലി ചെയ്യുന്ന നേഹ പഹൽഗാമടക്കമുള്ള കശ്മീരിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിക്കാനായി 15നാണ് സുഹൃത്തുക്കളോടൊപ്പം യാത്ര പുറപ്പെട്ടത്.
‘‘ജോലിത്തിരക്ക് മൂലം കഴിഞ്ഞ രണ്ട് ദിവസമായി ഭാര്യയെ വിളിച്ചിരുന്നില്ല. ഭീകരാക്രമണ വിവരമറിഞ്ഞ് വിളിച്ചപ്പോൾ തങ്ങൾ സുരക്ഷിതമാണെന്നും പിന്നീട് വിളിക്കാമെന്നും അറിയിച്ച് ഫോൺ വച്ചു. അവിടത്തെ സാഹചര്യം എത്രത്തോളം ഭീകരമാണെന്ന് ഭാര്യയുടെ ശബ്ദത്തിൽനിന്ന് വ്യക്തമായിരുന്നു. രാത്രിയാണ് ഫോണിൽ ബന്ധപ്പെടാനായത്. സൈന്യവും മറ്റു സുരക്ഷാ ഉദ്യോഗസ്ഥരും എത്രത്തോളം ജാഗ്രതയോടെയാണ് പ്രവൃത്തിച്ചതെന്ന വിവരവും ഭാര്യ പങ്കുവച്ചു. അവരുടെ യാത്ര ഇന്നലെ പുനരാരംഭിച്ചു– തുഷാർ വഗുളടെ പറഞ്ഞു.
മുൻകൂട്ടി വിവരം കിട്ടാത്തത് ഇന്റലിജൻസ് വീഴ്ച: കോൺഗ്രസ്
മുംബൈ∙ കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണം മുൻകൂട്ടി അറിയാനാവാതെ പോയത് രാജ്യത്തെ ഇന്റലിജൻസ് ഏജൻസികളുടെ വീഴ്ചയാണെന്ന് കോൺഗ്രസ് നേതാവ് വിജയ് വഡേത്തിവാർ ആരോപിച്ചു. ഭീകരാക്രമണത്തെ അപലപിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ ദാദറിൽ നടത്തിയ പ്രതിഷേധ സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
‘‘ഇന്റലിജൻസ് വിഭാഗമടക്കമുള്ള മുഴുവൻ സുരക്ഷാ സംവിധാനങ്ങളും പരാജയമാണെന്നാണ് പഹൽഗാം ഭീകരാക്രമണം തെളിയിക്കുന്നത്. വിനോദ സഞ്ചാരികൾ കൂടുതലായി എത്തുന്ന സ്ഥലമായിട്ടു പോലും സുരക്ഷാ സൈനികരെ പ്രദേശത്ത് വിന്യസിച്ചിട്ടില്ല. സർക്കാർ മറുപടി പറയണം. –വഡേത്തിവാർ പറഞ്ഞു.
മഹാരാഷ്ട്രയ്ക്ക് നഷ്ടം 6 പേർ
∙ അതുൽ മോനെ, ഹേമന്ത് ജോഷി, സഞ്ജയ് ലെലെ
(ഡോംബിവ്‌ലി സ്വദേശികൾ)
∙ സന്തോഷ് ജഗ്ദാളെ, കൗസ്തുഭ് ഗാൻബോടെ (പുണെ)
∙ ദിലീപ് ദിസ്‌ലെ (ഖാന്താ കോളനി, ന്യൂ പൻവേൽ)
ഹെൽപ് ലൈൻ
∙ മഹാരാഷ്ട്രയിലെ ഹെൽപ്‌ലൈൻ: 022-22027990
∙ ശ്രീനഗർ കലക്ടറേറ്റിലെ
ഹെൽപ്‌ലൈൻ: 0194-2483651, 0194-2463651.
∙ വാട്സാപ് നമ്പറുകൾ: 7006058623, 7780805144.