ഡെലിവറി ആപ്പുകളോട് പ്രിയം കൂടുന്നു; ഒറ്റ ക്ലിക്കിൽ, ക്വിക് ആയി

Mail This Article
മുംബൈ∙ ഞൊടിയിടയിൽ വീട്ടുസാധനം എത്തിക്കുന്ന ഡെലിവറി ആപ്പുകളോടാണ് മുംബൈക്കാർക്ക് ഇപ്പോൾ പ്രിയം. മുൻപ് കടയിൽ പോയി സാധനങ്ങൾ വാങ്ങിയിരുന്നവർ കോവിഡിനു ശേഷം ഇ–കൊമേഴ്സ് സൈറ്റുകളിലേക്ക് മാറി. ഇപ്പോൾ, ആ രീതിക്കും മാറ്റംവന്നു. പത്ത് മിനിറ്റിനകം ഡെലിവറി നടത്തുന്ന ബ്ലിങ്ക് ഇറ്റ്, സെപ്റ്റോ എന്നിവയടക്കം മൊബൈൽ ആപ് അധിഷ്ഠിത സ്റ്റോറുകളാണ് ഉപഭോക്താക്കളുടെ പുതിയ ആശ്രയം.ദോശമാവ്, പാല്, തൈര്, പച്ചക്കറി എന്നിവയൊക്കെ വീട്ടമ്മമാരിൽ നല്ലൊരു പങ്ക് ക്വിക് ഡെലിവറി ആപ്പുകളിൽനിന്നാണ് വാങ്ങുന്നത്. ഡെലിവറി ജീവനക്കാർ സാധനങ്ങളുമായി ഇടതടവില്ലാതെ എത്തുന്നതു പല ഹൗസിങ് സൊസൈറ്റികളിലും കാണാം. പ്രഭാത ഭക്ഷണത്തിന് ദോശയ്ക്കുള്ള മാവും പാലുമെല്ലാം നേരെ പുലരും മുൻപു ക്വിക്ക് ഡെലിവറി ആപ് സ്റ്റോറുകളിൽനിന്ന് ഇവർ ഹൗസിങ് സൊസൈറ്റികളിൽ എത്തിക്കും.
‘‘ 6ന് ഉണരുമ്പോൾ ദോശയ്ക്കോ, ഇഡ്ഡലിക്കോ ഉള്ള മാവ് ബ്ലിങ്ക് ഇറ്റിൽ ഓർഡർ ചെയ്യും. ഫ്രഷ് ആകുമ്പോഴേക്കും കിട്ടും. ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കി കഴിക്കുന്നതിനൊപ്പം ജോലിസ്ഥലത്തേക്ക് പൊതിഞ്ഞും എടുക്കും. അരിമാവ് അരയ്ക്കാനുള്ള സമയം ലാഭം. ജോലിഭാരവും കുറവ്– നവിമുംബൈയിലെ അധ്യാപികയായ മലയാളി ജിനു സിറിയക് പറഞ്ഞു. അതിവേഗം സാധനങ്ങൾ എത്തുമെന്നതാണ് പലരെയും ക്വിക് ഡെലിവറി ആപ്പുകളിലേക്കു മാറാൻ പ്രേരിപ്പിക്കുന്നത്. രാവിലെ 6 മുതൽ രാത്രി 12 വരെ ഇത്തരത്തിലുള്ള ഒട്ടേറെ വാഹനങ്ങളാണ് ഹൗസിങ് സൊസൈറ്റികളിൽ എത്തുന്നത്. സന്ദർശന ബുക്കുകളിൽ ഏറ്റവും കൂടുതൽ വരുന്നതും ഡെലിവറി എക്സിക്യൂട്ടിവുകളുടെ പേരാണ്. വൈകിട്ട് ബാഡ്മിന്റൻ കളിക്കുന്ന പതിവുണ്ട്. ഒരു ദിവസം കളിക്കാനിറങ്ങുമ്പോഴാണ് ബാറ്റിന്റെ പിടിയിലെ ഗ്രിപ്പ് പൊട്ടിയിരിക്കുന്നതു കണ്ടത്. കടയിൽ പോയി മാറ്റാൻ സമയമില്ല. അങ്ങനെ സെപ്റ്റോ ആപ് സ്റ്റോറിൽ ഓർഡർ ചെയ്തു. 10 മിനിറ്റുകൊണ്ട് സാധനം വീട്ടിലെത്തി – ദക്ഷിണ മുംബൈ നിവാസിയായ ആന്റണി വാഴക്കൂട്ടത്തിൽ അനുഭവം പങ്കിട്ടു.
വെയിൽ കൊള്ളേണ്ട, നടന്നു മടുക്കേണ്ട
വീട്ടുസാധനങ്ങൾ വാങ്ങാനായി വെയിൽ കൊള്ളേണ്ട, നടന്ന് മടുക്കേണ്ട തുടങ്ങിയ കാര്യങ്ങളാണ് പലരെയും ഇത്തരം ആപ്പുകളിലേക്ക് മാറാൻ പ്രേരിപ്പിക്കുന്നത്. ലോക്കൽ ട്രെയിനിലെ ഇടികൊണ്ട് വീട്ടിലേക്ക് സാധനങ്ങളും വാങ്ങി പോകുമ്പോഴുള്ള മടുപ്പും ഒഴിവാകും. വാങ്ങാനുള്ള സാധനങ്ങൾ മറന്നാലും ക്ഷണനേരത്തിൽ വീണ്ടും ഓർഡർ നൽകാനുമാകും.
മികച്ച ഓഫറുകൾ;ഗുണനിലവാരവും
ആപ്പുകൾ തമ്മിൽ കടുത്ത മത്സരം ഉള്ളതുകൊണ്ട് ഗുണനിലവാരം ഉള്ള സാധനങ്ങളാണ് ലഭിക്കുന്നതെന്ന് ഉപയോക്താക്കൾ പറയുന്നു. 10 തവണ വരെ ഡെലിവറി ചാർജ് ഇല്ലാതെ സാധനങ്ങൾ വീട്ടുവാതിൽക്കൽ എത്തിച്ച് നൽകുന്നവരുമുണ്ട്. പഴങ്ങൾ, പച്ചക്കറികൾ, മത്സ്യം, മാംസം എന്നിങ്ങനെ എല്ലാ മേഖലയിലുമുള്ളവ ലഭ്യം. തൊഴിലവസരങ്ങളും വർധിച്ചു. രാവിലെ കോളജിൽ പോകുന്നതിനും മുൻപും ശേഷവും ഡെലിവറി രംഗത്തു ജോലി ചെയ്യുന്നവരുടെ എണ്ണം കൂടുന്നതും ഒരു ട്രെൻഡ് മാറ്റമാണ്.