വേനൽമഴയെത്തിയില്ല; ചൂടിൽ തളർന്ന് മുംബൈ നഗരം

Mail This Article
മുംബൈ∙ വേനൽമഴ പെയ്യുമെന്ന കാലാവസ്ഥാ വകുപ്പിന്റെ പ്രവചനങ്ങൾ കാറ്റിൽ പറത്തി നഗരത്തിൽ താപനില ഉയർന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ 45 ഡിഗ്രിയോളം താപനില രേഖപ്പെടുത്തിയതോടെ പലയിടത്തും യെലോ അലർട്ട് പുറപ്പെടുവിച്ചു. മുംബൈ നഗരത്തിൽ കുറഞ്ഞ താപനില 28 ഡിഗ്രിയാണ്. രാത്രിയുടെ പകലും താപനില ഉയർന്നതോടെ കിടന്നുറങ്ങാൻ പറ്റാത്ത വിധം ചൂട് കൂടി.
മിക്ക വീടുകളിലും എസി ഉണ്ടെങ്കിലും ഇടവിട്ട് വൈദ്യുതി പോകുന്നതിനാൽ പലരുടെയും ഉറക്കം നഷ്ടപ്പെടുന്നതും പതിവാണ്. ഉപയോഗം കുത്തനെ കൂടിയതോടെ പല മേഖലകളിലും അപ്രതീക്ഷിതമായി വൈദ്യുതി മുടങ്ങുന്നുണ്ട്. ലോഡ് കൂടുന്നതാണ് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. മണിക്കൂറുകൾ കഴിഞ്ഞാണ് വൈദ്യുതിബന്ധം പുനഃസ്ഥാപിക്കുന്നത്. വൈദ്യുതി കൂടുതൽ ആവശ്യമായ എസി, ഫ്രിജ് എന്നിവയുടെ ഉപയോഗവും കൂടി.
നവിമുംബൈയിൽ വൈദ്യുതി മുടക്കം പതിവ്
നവിമുംബൈ മേഖലയിൽ രാത്രിയിലും പകലും രണ്ടാഴ്ചയ്ക്കിടയിൽ വൈദ്യുതി മുടക്കം പതിവാകുകയാണെന്ന ആരോപണമുണ്ട്. സാധാരണക്കാരും സ്വന്തമായി ജനറേറ്ററുകളില്ലാത്ത ഫ്ലാറ്റുകളിലെ താമസക്കാരുമാണ് ഇതു മൂലം ബുദ്ധിമുട്ടിലാകുന്നത്.