നവിമുംബൈ വിമാനത്താവളം: വരും, സിഡ്കോ വക വാട്ടർ ടാക്സിയും, രാജ്യത്ത് ആദ്യം

Mail This Article
മുംബൈ∙ നവിമുംബൈയിൽ തുറക്കാനിരിക്കുന്ന വിമാനത്താവളത്തിലേക്ക് വാട്ടർ ടാക്സി സർവീസുകൾ ഒരുക്കാൻ സിഡ്കോയെ സർക്കാർ ചുമതലപ്പെടുത്തി. രാജ്യത്ത് വാട്ടർ ടാക്സി സർവീസുള്ള ആദ്യ രാജ്യാന്തരവിമാനത്താവളമായി നവിമുംബൈ മാറുമെന്ന് ഫഡ്നാവിസ് പറഞ്ഞു. മുംബൈയിൽ വാട്ടർ മെട്രോ സർവീസിനുള്ള പഠനം നേരത്തേ കേന്ദ്രസർക്കാരിന്റെ നിർദേശ പ്രകാരം പൂർത്തിയായിരുന്നു. ഇപ്പോഴാണ് വാട്ടർ ടാക്സി പദ്ധതികൾക്ക് സർക്കാർ പച്ചക്കൊടി കാണിച്ചിരിക്കുന്നത്.ലോക്കൽ ട്രെയിൻ സ്റ്റേഷൻ, മെട്രോ സ്റ്റേഷൻ, പുതിയതായി നിർമിക്കുന്ന റോഡുകൾ എന്നിങ്ങനെ നവിമുംബൈയുടെ കരുത്ത് കൂട്ടുന്ന ഒട്ടേറെ അടിസ്ഥാന സൗകര്യവികസന പദ്ധതികൾ മേഖലയിൽ പുരോഗമിക്കുകയാണ്. റോഡ്, റെയിൽ, ജലഗതാഗത പാതകളുടെ നിർമാണവും വേഗത്തിൽ പൂർത്തിയാക്കാൻ സിഡ്കോയ്ക്ക് സർക്കാർ നിർദേശം നൽകി.
10000 വാട്ടർ ടാക്സികൾ
വിമാനത്താവളം തുറക്കുന്നതിന് പിന്നാലെ ഘട്ടംഘട്ടമായി 10000 വാട്ടർ ടാക്സികൾ ഓടിക്കാനുള്ള പദ്ധതികളാണ് പുരോഗമിക്കുന്നത്. മുംബൈയിൽനിന്നും കല്യാൺ, ഡോംബിവ്‌ലി, വിരാർ മേഖലകളിൽനിന്നും വാട്ടർ ടാക്സികൾ ആരംഭിക്കും. വിരാറിൽനിന്ന് നവിമുംബൈയിലേക്ക് രണ്ടരമണിക്കൂറിലേറെ വേണ്ടി വരുന്ന യാത്രാസമയം വാട്ടർ ടാക്സികൾ വരുന്നതോടെ ഒരു മണിക്കൂറായി ചുരുങ്ങും.
മൾട്ടിമോഡൽ ഗതാഗതത്തിന് പുതു മാതൃക
നവിമുംബൈ വിമാനത്താവളത്തിന്റെ നിർമാണം പുരോഗമിക്കുന്നതിനൊപ്പം അനുബന്ധസൗകര്യങ്ങളും അതിവേഗമാണ് പൂർത്തിയാകുന്നത്. ലോക്കൽ ട്രെയിൻ സ്റ്റേഷൻ നിർമാണം പൂർത്തിയായി. എലിവേറ്റഡ് റോഡുകളുടെ നിർമാണവും പുരോഗമിക്കുകയാണ്. ഇതിനൊപ്പം ഉൾവെ തീരദേശ പാതയുടെ നിർമാണവും ആരംഭിച്ചിട്ടുണ്ട്. വാട്ടർടാക്സി കൂടി വരുന്നതോടെ അതിവേഗ യാത്രയ്ക്കാണ് വഴി തെളിയുന്നത്. ജല,വ്യോമ,കര, ഗതാഗത സംവിധാനങ്ങൾ ഒരുക്കുന്നതോടെ നവിമുംബൈ വിമാനത്താവളം ഏറെ ശ്രദ്ധിക്കപ്പെടും.