503 എസി ഇ– ബസുകൾ കൂടിയെത്തി: വീണ്ടും ‘ബെസ്റ്റ് ’ ആകും; മേൽനോട്ടത്തിന് സമിതി
Mail This Article
മുംബൈ∙ നഗരയാത്ര ഇനി കൂടുതൽ കൂളാകും. കനത്ത വേനൽച്ചൂടിനിടയിൽ 503 എസി ഇലക്ട്രിക് ബസുകൾ കൂടി ബിഎംസിയുടെ ഗതാഗത വിഭാഗമായ ബെസ്റ്റ് നിരത്തിലിറക്കി. ഇതോടെ എസി ഇലക്ട്രിക് ബസുകളുടെ എണ്ണം 1378 ആയി ഉയർന്നു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെയും ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെയും സാന്നിധ്യത്തിലാണ് ബസുകൾ കൈമാറിയത്. ഇരുവരും ഒരേ സീറ്റിലിരുന്ന് യാത്ര ചെയ്തു. കാലപ്പഴക്കത്തെ തുടർന്ന് ബസുകൾ പിൻവലിക്കുന്നതിന് അനുസരിച്ച് പുതിയ ബസുകൾ നിരത്തിലിറക്കാൻ കഴിയാതെ വന്നതോടെ വലിയ വിമർശനം ഉയർന്നിരുന്നു. പല ജനപ്രിയ റൂട്ടുകളും വെട്ടിക്കുറച്ചിരുന്നു. കൂടുതലായി ബസുകൾ എത്തിയതോടെ യാത്രാപ്രശ്നങ്ങൾക്കും പരിഹാരമാകും.
കൂടുതൽ ബസുകളെത്തും
നേരത്തെ ഓർഡർ നൽകിയിരുന്ന 2100 ബസുകളിൽ 503 എണ്ണമാണ് കഴിഞ്ഞ ദിവസം എത്തിയത്. ബാക്കി ബസുകളും ഈവർഷം നിരത്തിലിറക്കും. അടുത്ത വർഷം 2400 ഇലക്ട്രിക് ബസുകൾകൂടി വാങ്ങും. ബെസ്റ്റിന്റെ ചരിത്രത്തിൽ ഏറ്റവും കുറവ് ബസുകളുള്ള സമയമാണിത്. ഇലക്ട്രിക് എസി, നോൺ എസി, ഡീസൽ, സിഎൻജി വിഭാഗങ്ങളിലായി 2783 ബസുകളാണ് നിരത്തിലുള്ളത്. 503 ബസുകൾ കൂടി എത്തിയതോടെ 3286 ബസുകളായി. 2027 ആകുന്നതോടെ 7000 ബസുകൾ എന്ന ലക്ഷ്യത്തിലേക്ക് എത്തും.
ബസുകളെല്ലാം എസിയാകും
2027 ആകുന്നതോടെ ബെസ്റ്റ് ബസുകൾ അടിമുടി മാറും. മുഴുവൻ ബസുകളും എസി ഇലക്ട്രിക്കായി മാറ്റാനാണ് ലക്ഷ്യം. കാലപ്പഴക്കം ചെന്ന ബസുകൾ ഓരോ മാസവും പിൻവലിക്കും പകരം എസി ബസുകൾ എത്തിക്കുകയും ചെയ്യുന്ന വിധത്തിലാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്. ഇലക്ട്രിക് എസി ബസുകളിലേക്ക് മാറുന്നതോടെ മലിനീകരണവും കുറയും. ഇടുങ്ങിയ റോഡുകൾക്ക് യോജിക്കുന്ന വിധത്തിൽ മിനി ബസുകളും എത്തിക്കാൻ പദ്ധതിയുണ്ട്.
നിരീക്ഷിക്കാൻ പുതിയ അതോറിറ്റി
നഗരത്തിലെ പൊതുഗതാഗത മാർഗങ്ങൾ നിരീക്ഷിക്കാനും മാറ്റങ്ങൾ വരുത്താനും പുതിയ അതോറിറ്റിക്കു സർക്കാർ രൂപം നൽകി. യൂണിഫൈഡ് മെട്രൊപ്പൊലിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റിയാണ് (യുഎംടിഎ) രൂപീകരിച്ചിരിക്കുന്നത്. നിലവിലുള്ള പൊതുഗതാഗത സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് നടപടിയെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ സിഇഒ കൂടാതെ മുനിസിപ്പൽ കോർപറേഷനുകളിലെ കമ്മിഷണർമാരെയും മേയർമാരെയും ഉൾപ്പെടുത്തും.