തുരന്തോ എക്സ്പ്രസിലെ ദുരന്തയാത്ര; കോച്ചുകളിലെ വൃത്തിയില്ലായ്മയിൽ വലഞ്ഞ് യാത്രക്കാർ

Mail This Article
മുംബൈ ∙ അവധി യാത്രാത്തിരക്ക് രൂക്ഷമായിരിക്കേ, കേരളത്തിലേക്കും തിരിച്ചുമുള്ള ട്രെയിനുകളിൽ വൃത്തിയില്ലെന്ന പ്രശ്നവും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. പല ട്രെയിനുകളിലും എസി കോച്ചുകളിലേത് അടക്കമുളള ശുചിമുറിക്കും വാഷ്ബേസിനും വൃത്തി പോരെന്ന് യാത്രക്കാർ ആരോപിച്ചു. ‘ഇൗ മാസം 4ന് എറണാകുളത്തുനിന്ന് എൽടിടിയിലേക്കുള്ള തുരന്തോ എക്സ്പ്രസിലായിരുന്നു പൻവേലിലേക്ക് ഞാൻ യാത്ര നടത്തിയത്. ബി2 കോച്ചിൽ കയറിയപ്പോൾ തന്നെ മനംമടുത്തു. ശുചിമുറികളൊന്നും വൃത്തിയാക്കിയിരുന്നില്ല. വാഷ് ബേസിനിൽ നിറയെ സിഗരറ്റ് കുറ്റികളും മുറുക്കിത്തുപ്പിയ കറയുമായിരുന്നു. യാത്രക്കാർ പരാതി പറഞ്ഞതോടെ ജീവനക്കാരെത്തി അവ വൃത്തിയാക്കിയെങ്കിലും വലിയ ടിക്കറ്റ് നിരക്ക് ഇൗടാക്കുന്ന റെയിൽവേ യാത്രക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ പലപ്പോഴും കൃത്യമായി ഒരുക്കുന്നില്ലെന്നതാണ് എന്റെ പരാതി’– പാലാ സ്വദേശിയായ ടോണി ഏനാനിക്കൽ പറഞ്ഞു.
ശുചിമുറികൾ തീർത്തും വൃത്തിഹീനമായിരുന്നെന്നും സമീപകാലത്തെങ്ങും ഇങ്ങനെ യാത്ര ചെയ്യേണ്ടി വന്നിട്ടില്ലെന്നുമാണ് 4ന് ഇതേ ട്രെയിനിൽ യാത്ര ചെയ്ത സയൺ നിവാസിയായ അമ്മയും മകളും പറഞ്ഞത്. പരാതി നൽകിയതിനെത്തുടർന്നു ക്ലീനിങ് സൂപ്പർവൈസർ നടപടിയെടുത്തെങ്കിലും അടിസ്ഥാനപരമായ കാര്യമായ വൃത്തിയുള്ള ശുചിമുറിക്കായി കാത്തിരിക്കേണ്ടി വന്നെന്നും ശുചിത്വം അധികൃതർ സ്വമേധയാ ഉറപ്പാക്കണ്ടേതല്ലേയെന്നുമാണ് അവർ ചോദിക്കുന്നത്.
ദുരന്തം; യാത്രക്കാർ പറയുന്നു... ഞായറാഴ്ച എറണാകുളത്തുനിന്ന് പുറപ്പെട്ട് തിങ്കളാഴ്ച എൽടിടിയിൽ എത്തിയ തുരന്തോയിലെ പ്രധാന പ്രശ്നങ്ങൾ
∙ വാഷ് ബേസിനുകളിൽ സിഗരറ്റ് കുറ്റികൾ, മുറുക്കിത്തുപ്പിയ കറ.
∙ ട്രെയിനിൽ പലയിടത്തും മുറുക്കാൻ ചവച്ചുതുപ്പി വൃത്തിഹീനമാക്കുന്ന പലരും ഐആർസിടിസിക്കു കീഴിൽ ട്രെയിനുകളിൽ ജോലി ചെയ്യുന്നവർ തന്നെയാണ്.
∙ വൃത്തിയില്ലാത്ത പുതപ്പുകൾ, വിരികൾ. പലതിലും അച്ചാറിന്റെയും കറികളുടെയും കറ.
∙ കമ്പിളി പുതപ്പിനു ദുർഗന്ധം.
∙ ഭക്ഷണവിതരണം കാര്യക്ഷമമല്ല.