ADVERTISEMENT

മുംബൈ ∙ ചൊവ്വാഴ്ച രാത്രിയിലുണ്ടായ വേനൽ മഴയിൽ താനെയിൽ 3 പേരും പാൽഘറിൽ ഒരാളും മരിച്ചു. താനെയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്കു മുകളിൽ മരം വീണാണ് 3 പേർ മരിച്ചത്. പാൽഘറിൽ വൈദ്യുതാഘാതമേറ്റാണു മുതിർന്ന പൗരൻ മരിച്ചത്. ശക്തമായ കാറ്റിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേൽക്കുകയായിരുന്നു. 

ചൊവ്വാഴ്ച വൈകിട്ടോടെ ശക്തമായ പൊടിക്കാറ്റും പിന്നാലെ മഴയും ഇടിമിന്നലും എത്തി. നഗരത്തിന്റെ വിവിധ മേഖലകളിൽ ഇന്നലെയും ഇടവിട്ട് മഴ പെയ്തു. നഗരത്തിൽ കാലാവസ്ഥ നിരീക്ഷണ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിൽ താനെയിൽ മാത്രം 13 മരങ്ങളാണ് ഒടിഞ്ഞുവീണത്. ബോറിവ്‌ലി, കാന്തിവ്‌ലി തുടങ്ങിയ നഗരത്തിന്റെ പടിഞ്ഞാറൻ മേഖലകളിലും റായ്ഗഡിലും കനത്ത മഴയാണ് പെയ്തത്. 

ആദ്യമഴയിൽ മുടങ്ങി, ട്രെയിൻ ഗതാഗതം 
ചൊവ്വാഴ്ച രാത്രിയിലെ ആദ്യമഴയിൽ തന്നെ നഗരത്തിലെ ലോക്കൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. രാത്രിയിൽ പല റൂട്ടുകളിലും ഷോർട്ട് സർക്കീറ്റ് മൂലം  ട്രെയിൻ സർവീസ് താൽക്കാലികമായി നിർത്തിവച്ചു. ഇന്നലെ പശ്ചിമ റെയിൽവേയിലും മധ്യറെയിൽവേയിലും 20 മിനിറ്റിലേറെ സർവീസുകൾ വൈകി. കല്യാൺ– കസാറ പാതയിലും  ഷോർട്ട് സർക്കീറ്റ് മൂലം ഗതാഗതം തടസ്സപ്പെട്ടു. 

കരുതലെടുക്കണം കാറ്റിനെതിരെ
നഗരത്തിന്റെ വിവിധ മേഖലകളിൽ 50– 60 കിലോമീറ്റർ വേഗത്തിലാണു കാറ്റ് വീശിയത്. ചിലയിടങ്ങളിൽ മരം വീണതിനൊപ്പം ഫ്ലെക്സ്ബോർഡുകൾ മറിഞ്ഞ് വീണു. ഏവരും ജാഗ്രത പാലിക്കണമെന്നു കാലാവസ്ഥ നിരീക്ഷണ വകുപ്പ് ആവശ്യപ്പെട്ടു.  മഴയും കാറ്റും ഇന്നും തുടരുമെന്ന് മുന്നറിയിപ്പുണ്ട്.

പാൽഘറിൽ ഓറഞ്ച് അലർട്ട്; 760 വീടുകൾക്ക് നാശനഷ്ടം
മഴയോടൊപ്പമെത്തിയ ശക്തമായ കാറ്റിലും ഇടിമിന്നലിലും പാൽഘറിൽ 760 വീടുകൾക്കു നാശനഷ്ടം സംഭവിച്ചു. അൻപതോളം മത്സ്യബന്ധന ബോട്ടുകൾക്കും കേടുപാടുകൾ സംഭവിച്ചു. ഡഹാണു മേഖലയിലാണ് കാറ്റ് കൂടുതൽ നാശം വിതച്ചത്. ജനങ്ങൾ ആവശ്യമില്ലാതെ വീടിന് പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നു നിർദേശമുണ്ട്. 

 വസായിൽ ചൊവ്വാഴ്ച രാത്രിയിൽ മഴ പെയ്തതോടെ വൈദ്യുതി വിതരണം മുടങ്ങി. അമ്പാടി റോഡിലെ പരസ്യ ഫലകം കാറ്റിൽ നിലംപതിച്ചു. സൺ സിറ്റിയിലെ ചില കെട്ടിടങ്ങൾക്കു മുകളിൽ സ്ഥാപിച്ച ഷീറ്റുകൾ കൊടുങ്കാറ്റിൽ ഇളകിവീണു. ഇന്നലെ രാവിലെയും വൈകിട്ടും മഴ തുടർന്നതോടെ വീണ്ടും വൈദ്യുതി വിതരണം തടസ്സപ്പെട്ടു. കൃഷിനാശവും സംഭവിച്ചിട്ടുണ്ട്.

English Summary:

Mumbai rain caused multiple deaths and significant disruptions. Heavy downpours and strong winds led to fatalities, tree falls, and train service delays across the city.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com