മൺസൂൺ പോലെ വേനൽമഴ; മുംബൈ നഗരത്തിൽ യെലോ അലർട്ട്
Mail This Article
മുംബൈ ∙ 2 ദിവസമായി നഗരത്തിൽ പെയ്യുന്ന മഴയ്ക്കു കാരണം കാറ്റിന്റെ ദിശമാറിയതാണെന്നു കാലാവസ്ഥ നിരീക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു. വേനൽമഴയാണെങ്കിലും മൺസൂണിനു സമാനമായ അവസ്ഥയാണു നഗരത്തിലേത്. താനെ, റായ്ഗഡ്, പാൽഘർ ജില്ലകളിൽ വ്യാപക നാശനഷ്ടവും സംഭവിച്ചിട്ടുണ്ട്. മഴയും കാറ്റും തുടരുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്. നഗരത്തിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു.അതേസമയം, മുൻപ് 2021 മേയിൽ ചുഴലിക്കാറ്റിന്റെ ഭാഗമായി ശക്തമായ മഴ പെയ്തിരുന്നെങ്കിലും ഇപ്പോൾ സമാന സാഹചര്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി. 20.6 ഡിഗ്രിയായിരുന്നു ഇന്നലെ രാവിലത്തെ താപനില. ചൊവ്വാഴ്ച രാവിലെ നഗരത്തിലെ ഏറ്റവും കുറഞ്ഞ താപനില 29 ഡിഗ്രി സെൽഷ്യസായിരുന്നു.
മത്സ്യത്തൊഴിലാളികൾക്ക് സഹായം നൽകണം
∙ ചൊവ്വാഴ്ച രാത്രിയുണ്ടായ മഴയിൽ പാൽഘർ മേഖലയിലെ മത്സ്യത്തൊഴിലാളികളുടെ ബോട്ടുകൾക്കു കാര്യമായ കേടുപാടുകൾ സംഭവിച്ചെന്നും അർഹമായ നഷ്ടപരിഹാരം നൽകണമെന്നും ഹേമന്ത് സാവ്റ എംപി ആവശ്യപ്പെട്ടു ‘മത്സ്യത്തൊഴിലാളികളുടെ അൻപതിലധികം ബോട്ടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. അവർക്കു പ്രത്യേക സാമ്പത്തിക സഹായം സർക്കാർ പ്രഖ്യാപിക്കണം. പാൽഘറിൽ 800 വീടുകൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. പലരുടെയും വലകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്’– അദ്ദേഹം അറിയിച്ചു.
10 വർഷങ്ങൾ, മേയിലെ കുറഞ്ഞ താപനില (ഡിഗ്രി സെഷൽഷ്യസിൽ)
2024: 22.5
2023: 25.2
2022: 25.4
2021: 23.6
2020: 25.6
2019: 24.2
2018: 22.8
2017: 24.0
2016: 24.8
2015: 24.2