ADVERTISEMENT

മുംബൈ ∙ ബാന്ദ്ര– കുർള കോംപ്ലക്സിൽ(ബികെസി) നിന്നു വർളിയിലേക്കു ഭൂമിക്കടിയിലൂടെ 20 മിനിറ്റ് യാത്ര! ഗതാഗതത്തിരക്കു കൊണ്ടു വീർപ്പുമുട്ടിയിരുന്ന ഇൗ മേഖലയിൽ  റോഡിലെ തിക്കും തിരക്കുമില്ലാതെ മെട്രോയിൽ ചുരുങ്ങിയ സമയം കൊണ്ട് യാത്ര ചെയ്യാം. മെട്രോ മൂന്നിലെ ബികെസി മുതൽ വർളിയിലെ ആചാര്യ ആത്രെ ചൗക്ക് വരെയുള്ള (9.77 കിലോമീറ്റർ) രണ്ടാംഘട്ടം ഇന്നലെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും ചേർന്ന് ഉദ്ഘാടനം ചെയ്തു. ഇന്നു പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈയുടെ കോർപറേറ്റ് ആസ്ഥാനം എന്നറിയപ്പെടുന്ന ബികെസിയിൽനിന്ന് ആരംഭിച്ച് ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിലൂടെ കടന്നാണു മെട്രോ പാത പോകുന്നത്.

മെട്രോ മൂന്നിന്റെ ഒന്നാംഘട്ടമായ ആരേ കോളനി മുതൽ ബികെസി വരെയുള്ള 12.69 കിലോമീറ്റർ പാത ഒക്ടോബറിൽ ഉദ്ഘാടനം ചെയ്തിരുന്നു. ഇന്നലെ 9.77 കിലോമീറ്റർ കൂടി തുറന്നതോടെ ഭൂഗർഭ മെട്രോ പാതയിൽ ആകെ 22.46 കിലോമീറ്റർ പൂർണമായും പ്രവർത്തന സജ്ജമായി. വർളിയിലെ ആചാര്യ ആത്രെ ചൗക്കിൽനിന്ന് മുംബൈ സെൻട്രൽ, സിഎസ്എംടി, ചർച്ച് ഗേറ്റ് വഴി കഫ് പരേഡ് വരെ നീളുന്ന മൂന്നാം ഘട്ടം വരുന്ന ഓഗസ്റ്റിൽ ഉദ്ഘാടനം ചെയ്യും. അതോടെ 33.5 കിലോമീറ്റർ വരുന്ന മെട്രോ 3 പൂർണമായും പ്രവർത്തന സജ്ജമാകും. മുഴുവൻ പാത തുറക്കുന്നതോടെ നഗരത്തിന്റെ ഗതാഗതമുഖം തന്നെ മാറ്റും. കഫ് പരേഡിലേക്കുള്ള മൂന്നാംഘട്ടത്തിന്റെ 95% ജോലികളും പൂർത്തിയായിട്ടുണ്ട്. 

രണ്ടാംഘട്ടം, പുതു പ്രതീക്ഷ
ബികെസി– വർളി പാത തുറന്നതോടെ ബികെസിയും വർളിയും തമ്മിലുള്ള യാത്രാദൈർഘ്യം 20 മിനിറ്റിൽ താഴെയായി കുറഞ്ഞു. അതിനു പുറമെ സിദ്ധിവിനായക ക്ഷേത്രം, മാഹിം ദർഗ, മാഹിം ചർച്ച്, ശിവാജി പാർക്ക്, ശിവാജി മന്ദിർ, യശ്വന്ത് നാട്യ മന്ദിർ എന്നിവിടങ്ങളിലേക്കുള്ള യാത്രയും എളുപ്പമാകും.

സ്റ്റേഷനുകൾ
ബികെസി, ധാരാവി, ശീതളാദേവി, ദാദർ, സിദ്ധിവിനായക്, വർളി, ആചാര്യ ആത്രെ ചൗക്ക്.

സമയം
∙ രാവിലെ 6.30 മുതൽ രാത്രി 10.30 വരെ.
∙ രണ്ട് മെട്രോ സർവീസുകൾക്കിടയിലെ ഇടവേള: തിരക്കുള്ള സമയങ്ങളിൽ 7 മിനിറ്റ്, തിരക്ക് കുറഞ്ഞ സമയങ്ങളിൽ 10 മിനിറ്റ്.

ടിക്കറ്റ് നിരക്ക്
ബികെസി– വർളിയിലെ ആചാര്യ ആത്രെ ചൗക്ക് പാതയിലെ കുറഞ്ഞ നിരക്ക് 10 രൂപ, കൂടിയ നിരക്ക് 40 രൂപ. ആരേ കോളനി മുതൽ ആചാര്യ ആത്രെ ചൗക്ക് വരെ 60 രൂപ. 

സിദ്ധിവിനായക സ്റ്റേഷന്‍.
സിദ്ധിവിനായക സ്റ്റേഷന്‍.

ഓഗസ്റ്റ് മുതൽ മെട്രോ യാത്ര വേറെ ലെവൽ!
∙ പാത പൂർണമായും തുറക്കുന്ന ഓഗസ്റ്റോടെ, ആരേ കോളനി മുതൽ കഫ് പരേഡ് വരെയുള്ള യാത്ര ഒരു മണിക്കൂറായി ചുരുങ്ങും. 
∙ നഗരത്തിൽ ദിവസവും 6.65 ലക്ഷം വാഹനയാത്രകൾ കുറയും.
∙ റോഡിൽ 35 ശതമാനം ട്രാഫിക് കുറയും.
∙ വായു–ശബ്ദ മലിനീകരണത്തിന്റെ തോത് കുറയും.
∙ ലോക്കൽ ട്രെയിൻ യാത്രാ സൗകര്യമില്ലാത്ത മുംബൈ വിമാനത്താവളത്തിന്റെ ആഭ്യന്തര, രാജ്യാന്തര ടെർമിനലുകളിലേക്കു മെട്രോയിലെത്താനാകും. 

∙ ലോക്കൽ ട്രെയിനിലെ യാത്രക്കാരുടെ എണ്ണം 15 ശതമാനം കുറയും.
∙ മുംബൈയിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളായ നരിമാൻ പോയിന്റ്, കഫ് പരേഡ്, ഫോർട്ട്, ലോവർ പരേൽ, ബികെസി, സീപ്സ്, വർളി എന്നിവ ബന്ധിപ്പിച്ചാവും ഇൗ പാത കടന്നുപോകുന്നത്. 
∙ പ്രധാനപ്പെട്ട 30 വിദ്യാഭ്യാസ സ്ഥാപനങ്ങൾ, 13 ആശുപത്രികൾ, 14 ആരാധനാലയങ്ങൾ, 30 വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവയിലേക്കും സുഗമമായ കണക്ടിവിറ്റി ലഭിക്കും.

"ഭൂഗർഭ മെട്രോയുടെ ആദ്യ രണ്ട് ഘട്ടങ്ങൾ പൂർണമായും പ്രവർത്തന സജ്ജമായി. അവസാന ഘട്ടം ഓഗസ്റ്റിൽ ഉദ്ഘാടനം ചെയ്യുന്നതോടെ രാജ്യത്തെ തന്നെ ഏറ്റവും വലിയ ഭൂഗർഭ മെട്രോയായി അതു മാറും. ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിലൂടെ, മിഠി നദിക്കു താഴെക്കൂടി കടന്നുപോകുന്ന പാത എൻജിനീയറിങ് മികവിന്റെ ഉദാഹരണമാണ്."

യാത്രാനുഭവം
മെട്രോ 3 രണ്ടാംഘട്ട പാതയിലൂടെ ബികെസിയിൽനിന്ന് സിദ്ധിവിനായക സ്റ്റേഷനിലേക്കുള്ള ആദ്യ യാത്ര ഇന്നലെ ഉച്ചയ്ക്ക് കൃത്യം 12.34ന് ആരംഭിച്ചു. ഉദ്ഘാടന യാത്രയിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുമുണ്ടായിരുന്നു.  ധാരാവി, ശീതളാദേവി, ദാദർ സ്റ്റേഷനുകൾ കടന്ന് 12.44ന് സിദ്ധിവിനായക് സ്റ്റേഷനിലെത്തി. ഇടയ്ക്കുള്ള സ്റ്റേഷനുകളിൽ നിർത്താതെ കടന്നുപോയതിനാൽ ഉദ്ഘാടന യാത്ര  കേവലം 10 മിനിറ്റു കൊണ്ടാണ് സിദ്ധിവിനായക് സ്റ്റേഷനിലെത്തിയത്. നഗരത്തിലെ ഗതാഗതക്കുരുക്കോ ശബ്ദ–വായു മലിനീകരണങ്ങളോ ചൂടോ ഇല്ലാതെ പൂർണമായും ശീതീകരിച്ച ട്രെയിനിൽ ഭൂമിക്കടിയിലൂടെ അതിവേഗയാത്ര. മിഠി നദിക്കു താഴെ 915 മീറ്റർ നീളത്തിൽ നിർമിച്ച തുരങ്കത്തിലൂടെ ട്രെയിൻ ഇടയ്ക്കു കടന്നുപോയി. മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും പുറമേ എംഎംആർഡിഎ, മെട്രോ ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും മാത്രമാണ് ഉദ്ഘാടന യാത്രയിൽ ഉണ്ടായിരുന്നത്. 

English Summary:

Mumbai Metro Line 3's second phase, connecting BKC to Worli, is now operational, significantly reducing travel times and easing congestion. This new section offers a fast and convenient underground journey through major Mumbai landmarks, improving commute times and reducing pollution.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com