കാലടി സര്‍വകലാശാലയിലെ കൂട്ട പിരിച്ചുവിടല്‍: കൂട്ട നിവേദനം നല്‍കുന്നു
Mail This Article
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ കോവിഡ് മഹാമാരിയുടെ കാലത്ത് പിരിച്ചുവിടപ്പെട്ട 164 തൊഴിലാളികളെ തിരിച്ചെടുക്കണമെന്നും, ദുരിതത്തിലായ അധ്യാപകര്‍ക്ക് ധനസഹായം നല്‍കണമെന്നും ആവശ്യപ്പെട്ട് കരാര്‍ അധ്യാപകരുടെ സംഘടന മുഖ്യമന്ത്രി, ഉന്നതവിദ്യാഭ്യാസ മന്ത്രി, ധനമന്ത്രി എന്നിവര്‍ക്ക് കൂട്ട നിവേദനം നല്‍കുന്നു.
തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള ഒൻപത് പ്രാദേശിക കേന്ദ്രങ്ങളില്‍ ജോലിചെയ്തിരുന്ന 254 കരാര്‍ അധ്യാപകരെ സംസ്കൃത സർവ്വകലാശാല പിരിച്ചുവിട്ടത് 2020 ഏപ്രിൽ 30നാണ്. കോവിഡിന്റെ സാഹചര്യത്തില്‍ കരാര്‍ തൊഴിലാളികളെ പിരിച്ചുവിടാന്‍ പാടില്ലെന്ന സര്‍ക്കാര്‍ നിലപാടിനെ അട്ടിമറിച്ചു കൊണ്ടാണ് സര്‍വകലാശാല ഇത്തരമൊരു നിലപാടെടുത്തത്. പിരിച്ചുവിടലിനെതിരെ സ്ഥിരം അധ്യാപകരുടെ സംഘടനയടക്കം ഉന്നയിച്ച ആവശ്യത്തെ നിരാകരിച്ചുകൊണ്ടാണ് സര്‍വകലാശാല തീര്‍ത്തും ഏകപക്ഷീയമായ ഈ നിലപാടെടുത്തതെന്നും നിവേദനത്തിൽ പറയുന്നു,
പ്രതിഷേധം ശക്തമായപ്പോള്‍ പിരിച്ചുവിടപ്പെട്ട 254 പേരിൽ 90 പേരെ മൂന്നു മാസങ്ങള്‍ക്കു ശേഷം സർവ്വകലാശാല തുടരാൻ അനുവദിക്കുകയുണ്ടായി. ശേഷിക്കുന്ന 164 പേരുടെയും കുടുംബം നാലുമാസത്തിലധിമായി ദുരിതത്തിലാണ്. ബുധനാഴ്ച രാവിലെ 10 മണിക്ക് മുഖ്യമന്ത്രിയുടേയും ഉന്നതവിദ്യാഭ്യാസമന്ത്രിയുടേയും ധനമന്ത്രിയുടേയും ഔദ്യോഗിക ഇമെയിൽ വിലാസത്തിലേക്ക് കൂട്ടനിവേദനം സമർപ്പിക്കാന്‍ SUCTU തീരുമാനിച്ചിട്ടുണ്ട്.