പാർശ്വവൽക്കരിക്കപ്പെട്ടവർക്കൊപ്പം സ്വജീവിതം സമർപ്പിച്ച് ഉള്ളാട്ടിൽ രാഗിണി
Mail This Article
കോട്ടയ്ക്കൽ. പിറന്നുവീണത് സമ്പന്നതയുടെ മടിത്തട്ടിലാണെങ്കിലും പാർശ്വവൽക്കരിക്കപ്പെട്ടവർക്കൊപ്പമാണ് പടിഞ്ഞാക്കര ഉള്ളാട്ടിൽ രാഗിണിയുടെ കൂട്ട്. ആദിവാസികൾ, വനിതകൾ, കുട്ടികൾ തുടങ്ങിയവർക്കായി സ്വജീവിതം സമർപ്പിച്ചിട്ട് വർഷങ്ങളായി.
വ്യവസായ സംരംഭകനായ
എം.കെ.രാമുണ്ണി നായർ (മാനുക്കുട്ടൻ നായർ) ജീവകാരുണ്യ രംഗത്തും സജീവമായിരുന്നു. അച്ഛന്റെ പാത പിൻതുടർന്നാണ് രാഗിണി ഈ മേഖലയിലെത്തിയത്. പെയിൻ ആൻഡ് പാലിയേറ്റീവ് രംഗത്തായിരുന്നു തുടക്കം.
ഭർത്താവിന്റെ അകാലമരണത്തോടെ ജീവിതം പൂർണമായി അശരണർക്കായി മാറ്റിവച്ചു. നിലമ്പൂരിലെയും വയനാട്ടിലെയും അട്ടപ്പാടിയിലെയും ആദിവാസികൾ, രോഗികളായ കുട്ടികൾ തുടങ്ങിയവർക്കൊപ്പമായി സഹവാസം. 4 വർഷം മുൻപ് "സൊലസ് " എന്ന കാരുണ്യ പ്രസ്ഥാനത്തിന്റെ ജില്ലാ ഘടകം കോട്ടയ്ക്കലിൽ രൂപീകരിച്ചപ്പോൾ കൺവീനറായി. പല രോഗങ്ങളാൽ പ്രയാസപ്പെടുന്ന 350 കുട്ടികൾ നിലവിൽ യൂണിറ്റിലുണ്ട്. ഇവർക്കുള്ള മരുന്നുകൾ, ഭക്ഷണം എല്ലാം "സൊലസ് " നൽകുന്നു.
സാമ്പത്തിക പ്രയാസമനുഭവിക്കുന്നവരെ വീട് നിർമാണത്തിനും സഹായിക്കുന്നു.
തോക്കാംപാറ വാർഡിലെ ഇടതു സ്വതന്ത്ര കൗൺസിലർ കൂടി ആയതിനാൽ രാഗിണിയുടെ ഉത്തരവാദിത്തം വർധിച്ചു. കോവിഡ് ബാധിതർക്കുള്ള മരുന്നും ഭക്ഷണവും പതിവായി എത്തിച്ചു കൊടുക്കുന്നുണ്ട്. അരി, പച്ചക്കറി തുടങ്ങിയ സാധനങ്ങൾ അടങ്ങിയ കിറ്റുകളും വീടുകളിൽ എത്തിക്കുന്നു. അമ്മയുടെ നവതി ആഘോഷത്തിന്റെ ഭാഗമായി 5 സെന്റ് സ്ഥലം വാർഡിൽ അങ്കണവാടി കെട്ടിടം നിർമിക്കാനായി കുടുംബം വിട്ടുകൊടുത്തതിനു പിറകിലും ഇവരുടെ ശ്രമമുണ്ട്.
"കാര്യങ്ങൾ നടത്താനുള്ള പണം സ്വന്തം കയ്യിൽ നിന്നെടുക്കുന്നു. കൂടാതെ സുമനസ്സുകൾ സഹായിക്കുന്നുമുണ്ട്." രാഗിണി നയം വ്യക്തമാക്കുന്നു.