വീട്ടമ്മയെ കൊന്ന് സ്വർണവും പണവും കൊളളയടിച്ചു
Mail This Article
ഗാസിയാബാദ്∙ വീട്ടിൽ അതിക്രമിച്ചു കയറിയ നാലംഗ കൊള്ളസംഘം വീട്ടമ്മയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. തുടർന്നു സ്വർണവും 1.5 ലക്ഷം രൂപയും കവർന്നു രക്ഷപ്പെട്ടു. സമ്രീൻ (35) ആണു കൊല്ലപ്പെട്ടത്.
ഇന്നലെ പുലർച്ചെ ഒന്നിനും അഞ്ചിനുമിടയ്ക്കാണു സംഭവം. ലോണി ബോർഡർ പൊലീസ് സ്റ്റേഷനു സമീപം ബേട്ട ഹാസിപ്പുർ ഗ്രാമത്തിലെ വീട്ടിലാണു കൊലപാതകവും കൊള്ളയും നടന്നത്. ആസിഫ് (39), ഭാര്യ സമ്രീൻ (35) , മക്കളായ ആതിഫ് (12), തൈമൂർ (1), നമീറ (7), സഹോദരൻ സുനൈദ് (14) എന്നിവർ ഉറക്കത്തിലായിരുന്നു. പുലർച്ചെ വീട്ടിലേക്ക് ഇരച്ചുകയറിയ നാലുപേർ കുടുംബത്തെ തോക്കുചൂണ്ടി ബന്ദികളാക്കി. ഇതിനിടെ ഒച്ചവയ്ക്കുകയും കൊള്ളക്കാരെ ചെറുക്കുകയും ചെയ്തതോടെ സമ്രീനെ കഴുത്തുഞെരിച്ചു ബോധം കെടുത്തി. തുടർന്ന് ആഭരണങ്ങളും പണവുമായി കൊള്ളക്കാർ കടന്നുകളഞ്ഞു.
കൊള്ളസംഘം പോയതിനു പിന്നാലെ സമ്രീനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനകം മരണം സംഭവിച്ചിരുന്നു. കേസിൽ മറ്റേതെങ്കിലും തരത്തിലുള്ള ദുരൂഹത ഉണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കുന്നുണ്ടെന്നു പൊലീസ് അറിയിച്ചു.