വീട്ടമ്മയെ കൊലപ്പെടുത്തിയ ‘കൊള്ളക്കാർ’ ഭർത്താവ് അയച്ച വാടക കൊലയാളികൾ !
Mail This Article
ന്യൂഡൽഹി ∙ വാടക കൊലയാളികളെ ഉപയോഗിച്ച് ഭാര്യയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഭാര്യയുടെ ഇളയ സഹോദരിയുമായുള്ള വഴിവിട്ട ബന്ധവും അവരെ സ്വന്തമാക്കാനുള്ള ആഗ്രഹവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു. സമ്രീൻ (35) ആണു കൊല്ലപ്പെട്ടത്.
ഗാസിയാബാദ് ലോനി പൊലീസ് സ്റ്റേഷൻ പരിധിയിലെ മേവാഠി ചൗക്കിനു സമീപം നടന്ന സംഭവത്തിൽ ആസിഫ്, കൂട്ടാളികളായ രവീന്ദർ, സന്ദീപ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം കുട്ടികളോടൊപ്പം കിടന്നുറങ്ങവേ കൊള്ളസംഘം തങ്ങളെ തോക്കുചൂണ്ടി ബന്ദിയാക്കിയെന്നും അക്രമികളെ ചെറുത്ത സമ്രീനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയെന്നുമാണ് പ്രതി പൊലീസിനെ അറിയിച്ചത്. അക്രമികളെത്തിയ വിവരം കുട്ടികളും സ്ഥിരീകരിച്ചതോടെ പൊലീസും ആദ്യം സംശയിച്ചില്ല.
എന്നാൽ, വിശദമായ ചോദ്യം ചെയ്യലിലാണ് ആസിഫ് കുറ്റം സമ്മതിച്ചത്. ഇയാളുടെ കൂട്ടാളികളായ രവീന്ദർ, സന്ദീപ് എന്നിവർക്ക് 30,000 രൂപ നൽകി സമ്രീനെ വിഷംനൽകി കൊലപ്പെടുത്താൻ ആവശ്യപ്പെട്ടെങ്കിലും പദ്ധതി വിജയിച്ചില്ല. തുടർന്ന് ഇരുവരും സുനിൽ എന്ന കൊടുംകുറ്റവാളിയെ ആസിഫിനു പരിചയപ്പെടുത്തി. ഇയാളും രണ്ടു കൂട്ടാളികളുമാണ് പുലർച്ചെ വീട്ടിൽ ഇരച്ചുകയറി കൊള്ള നടത്തുകയും സമ്രീനെ കൊലപ്പെടുത്തുകയും ചെയ്തത്. മറ്റുള്ളവരെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതമാക്കി.