അരങ്ങൊഴിഞ്ഞ് നാട്ടിലേക്ക് അയൽസംസ്ഥാന ജോലിക്കാർ
Mail This Article
ന്യൂഡൽഹി ∙ കോവിഡ് 19 രോഗത്തിന്റെ അടിസ്ഥാനത്തിൽ ജാഗ്രതാ നിർദേശങ്ങളും നിർദേശങ്ങളും കർശനമാക്കിയതോടെ അയൽ സംസ്ഥാനങ്ങളിൽ നിന്നു ഡൽഹിയിൽ ജോലിക്കെത്തിയവരെല്ലാം മടങ്ങുന്നു. ദിവസ ജോലിക്കാരായ ഒട്ടേറെപ്പേരാണു സ്വദേശങ്ങളിലേക്കു മടങ്ങുന്നത്. എന്നാൽ അവിടെ സാഹചര്യം എന്താകുമെന്ന ആശങ്കയും ഇവർ പങ്കുവയ്ക്കുന്നു.
‘രോഗം കൂടുതൽ പടരുകയാണെന്നാണു കമ്പനി ഉടമ പറഞ്ഞത്. ഒരാഴ്ചത്തെ ശമ്പളം തന്ന് ഞങ്ങളോടു മടങ്ങാൻ നിർദേശിക്കുകയായിരുന്നു. ഏതാനും ദിവസങ്ങളായി ഇടപാടുകളും കുറവാണ്’ മൊറാദാബാദ് സ്വദേശി ഋഷി കുമാർ പറയുന്നു.
ജോലിയും മറ്റും കുറഞ്ഞതും തൊഴിലാളികൾ മടങ്ങാൻ കാരണമായി. ഏതാനും ദിവസമായി വളരെ മോശം സാഹചര്യമാണെന്നും ശമ്പളം പോലും ലഭിക്കാനില്ലാത്ത സ്ഥിതിയാണെന്നും ഇവർ പറയുന്നു. സദർ ബസാറിൽ പലവ്യഞ്ജന വ്യാപാരം നടത്തുന്ന ദിനേഷ് ശർമ കച്ചവടം നിർത്തി. തന്റെ 2 ജോലിക്കാർ ബിഹാറിലേക്കു മടങ്ങിയെന്നും 57കാരനായ ഇദ്ദേഹം പറയുന്നു. സാഹചര്യങ്ങൾ മെച്ചപ്പെട്ട ശേഷം വ്യാപാരം പുന:രാരംഭിക്കാമെന്നാണു തീരുമാനം.
റസ്റ്ററന്റുകൾ, ഷോപ്പിങ് മാളുകൾ എല്ലാം ആളൊഴിഞ്ഞ അവസ്ഥയിലാണ്. ജനങ്ങൾ ഭീതിയിലാണെന്നും പുറത്തിറങ്ങുന്നതു കുറവാണെന്നും ഇവർ പറയുന്നു. സ്ഥിതി മെച്ചപ്പെടാൻ ഇനിയും ഒന്നു രണ്ടാഴ്ച കഴിയുമെന്നാണു വിലയിരുത്തൽ.