പേടിക്കേണ്ട, ക്ഷാമമില്ല....
Mail This Article
ന്യൂഡൽഹി ∙ ‘ആശങ്കപ്പെടേണ്ടതില്ല, ഭക്ഷ്യവസ്തുക്കൾക്ക് ഉൾപ്പെടെ ഒന്നിനും ക്ഷാമമുണ്ടാകില്ല’ രാജ്യം മുഴുവൻ നിശ്ചലമായതിന്റെ പശ്ചാത്തലത്തിൽ ജനങ്ങളുടെ ആശങ്കകൾക്കു വിരാമമിട്ടു മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്ഡൗൺ പ്രഖ്യാപനത്തിനു പിന്നാലെ നഗരത്തിലെ വിൽപന കേന്ദ്രങ്ങളിൽ അഭൂതപൂർവമായ തിരക്കുണ്ടാകുകയും പല ഭക്ഷ്യവസ്തുക്കളും ലഭിക്കാതാകുകയും ചെയ്ത സാഹചര്യത്തിലാണു കേജ്‍രിവാളിന്റെ വിശദീകരണം.
‘21 ദിവസത്തെ ലോക്ഡൗണിനിടെ ഭക്ഷണത്തിനു പ്രതിസന്ധിയുണ്ടാകാതിരിക്കാൻ എല്ലാ കരുതലും സ്വീകരിച്ചിട്ടുണ്ട്. ഏറെ ക്ലേശകരമായ സമയമാണിത്. പ്രശ്നങ്ങളുണ്ടാകുമെന്നു പറയുന്നില്ല. എന്നാൽ എല്ലാ പ്രശ്നവും പരിഹരിക്കാൻ ശക്തമായ നടപടികൾ ഉറപ്പാക്കിയിട്ടുണ്ട്’ അദ്ദേഹം പറഞ്ഞു.ഇന്നലെ ലഫ്. ഗവർണർ അനിൽ ബൈജലുമായി കൂടിക്കാഴ്ച നടത്തിയ കേജ്‍രിവാൾ സ്ഥിതിഗതികൾ വിലയിരുത്തി. മാധ്യമപ്രവർത്തകരെയും ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരെയും തടസ്സപ്പെടുത്തില്ലെന്നും ഇവർക്കു ഐഡി കാർഡ് കാട്ടി കടന്നു പോകാമെന്നും അദ്ദേഹം പറഞ്ഞു.
അടിച്ചിറക്കുന്നവർക്ക് എതിരെ നടപടി: ബൈജൽ
ന്യൂഡൽഹി ∙ കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരോട് വീടൊഴിയാൻ ആവശ്യപ്പെടുന്ന വീട്ടുടമകൾക്കെതിരെ നടപടിയെടുക്കാൻ ലഫ്. ഗവർണറുടെ നിർദേശം. ഇത്തരം സംഭവങ്ങളെ കുറിച്ചുള്ള പരാതികൾ വർധിച്ചതോടെയാണ് ജില്ലാ മജിസ്ട്രേറ്റുമാർ, ഡപ്യൂട്ടി പൊലീസ് കമ്മിഷണർമാർ, നഗരസഭാ ഡപ്യൂട്ടി കമ്മിഷണർമാർ എന്നിവർക്ക് ലഫ്. ഗവർണർ അനിൽ ബൈജൽ നിർദേശം നൽകിയത്. വാടകവീടുകളിൽ താമസിക്കുന്ന ഡോക്ടർമാരോട് വീടൊഴിയാൻ വീട്ടുടമകൾ ആവശ്യപ്പെടുന്നതായി എയിംസ് റസിഡന്റ് ഡോക്ടർമാർ പരാതിപ്പെട്ടിരുന്നു.