ഹംദർദ് നഗർ ആശുപത്രി നഴ്സുമാരുടെ വിഷയം 3 ആഴ്ചയ്ക്കകം പരിഹരിക്കണം
Mail This Article
ന്യൂഡൽഹി ∙ ഹംദർദ് നഗർ ഹക്കീം അബ്ദുൾ ഹമീദ് സെന്റിനറി (എച്ച്എഎച്ച്സി) ആശുപത്രിയിൽ നിന്നു പുറത്താക്കിയ നഴ്സുമാരുടെ വിഷയം മൂന്നാഴ്ചക്കകം പരിഹരിക്കണമെന്നു ലേബർ കമ്മിഷണർക്കും ലേബർ ഓഫിസർക്കും ഡൽഹി ഹൈക്കോടതി നിർദേശം. മഹാമാരിയുടെ കാലത്ത് സ്തുത്യർഹമായ സേവനം ചെയ്ത ആരോഗ്യപ്രവർത്തകരെ സ്ഥിര– താൽക്കാലിക നിയമനങ്ങളിൽ നിന്നു പിരിച്ചുവിടാനോ, അവരുടെ വേതനം വെട്ടിക്കുറയ്ക്കാനോ പാടില്ലെന്നു കേന്ദ്രതൊഴിൽ മന്ത്രാലയം മാർച്ച് 20നിറക്കിയ ഉത്തരവിൽ പറയുന്നു. ഇതു മറികടന്നാണു എച്ച്എഎച്ച്സി ആശുപത്രി 84 നഴ്സുമാരെ നോട്ടിസ് പീരിഡ് പോലും നൽകാതെ പുറത്താക്കിയത്. ഇതു ചോദ്യം ചെയ്താണു നഴ്സുമാർ കോടതിയെ സമീപിച്ചത്. ആശുപത്രി പുറത്താക്കിയ 84 പേരിൽ 30 നഴ്സുമാർ പുതിയ അഭിമുഖത്തിലൂടെ വീണ്ടും ജോലിയിൽ പ്രവേശിച്ചെന്ന് ആശുപത്രിക്കു വേണ്ടി ഹാജരായ അഡ്വ. സിക്രി കോടതിയെ അറിയിച്ചു.
84 നഴ്സുമാരും ഈ മാസം 13,14 തീയതികളിൽ നടത്തിയ ഇന്റർവ്യൂവിൽ പങ്കെടുത്തിരുന്ന. ബാക്കിയുള്ള 54 പേരുടെ വിഷയത്തിൽ പരിഹാരം കാണാനാണു കോടതിയുടെ നിർദേശം. 2 മുതൽ 10 വർഷം വരെ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന നഴ്സുമാരെ അകാരണമായി പുറത്താക്കുകയും ജോലി ആവശ്യമെങ്കിൽ പുതിയ അഭിമുഖത്തിൽ പങ്കെടുക്കാമെന്നും മാനേജ്മെന്റ് അറിയിക്കുകയായിരുന്നു. എന്നാൽ വീണ്ടും ജോലിയിൽ പ്രവേശിക്കുമ്പോൾ നഴ്സുമാരുടെ വേതനം, പരിചയസമ്പത്ത് എന്നിവയിൽ മാറ്റമുണ്ടാകും. ഇതെല്ലാം നഴ്സുമാർ ചൂണ്ടിക്കാട്ടി. നഴ്സുമാർക്കായി അഭിഭാഷകരായ ജോസ് എബ്രഹാം, ശ്രീവിഗ്നേഷ്, ബ്ലെസൺ മാത്യൂസ് എന്നിവർ ഹാജരായി.