ദമ്പതികളെ കൊലപ്പെടുത്തി; മധ്യവയസ്കൻ ജീവനൊടുക്കി
Mail This Article
ന്യൂഡൽഹി ∙ വാക്കുതർക്കത്തിനൊടുവിൽ ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ മധ്യവയസ്കൻ വിഷം കഴിച്ചു ജീവനൊടുക്കി. ഔട്ടർ ഡൽഹിയിലെ നരേലയിൽ ചൊവ്വാഴ്ച രാത്രിയാണു സംഭവം. ബിഹാർ സ്വദേശിയായ യുവാവിനെയും ഭാര്യയെയും കൊലപ്പെടുത്തിയ ശേഷം മുഹമ്മദ് മുസ്താഖ്(50) എന്നയാളാണു ജീവനൊടുക്കിയത്.
ദമ്പതികളും അയൽവാസിയായ മുഹമ്മദും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും ഇതിനു പിന്നാലെ ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി പിന്നീട് ജീവനൊടുക്കുകയും ചെയ്തെന്നാണു വിവരം.ബുധനാഴ്ച പുലർച്ചെ 2.40നാണു കൺട്രോൾ റൂമിൽ വിവരം ലഭിച്ചതെന്നു പൊലീസ് പറയുന്നു.
മുൻപും മുഹമ്മദ് മുസ്താഖും അയൽവാസികളും തമ്മിൽ പല വിഷയങ്ങളിലും തർക്കം പതിവായിരുന്നു. അയൽവാസിയായ യുവാവ് നിക്കർ ധരിച്ച് തന്റെ ഫ്ലാറ്റിനു മുന്നിൽ ഇരിക്കുന്നതു മുസ്താഖ് ചോദ്യം ചെയ്തിരുന്നു. ഇയാളുടെ മകളും മുൻപു പരാതിപ്പെട്ടിരുന്നു.
ഇതുൾപ്പെടെയുള്ള കാരണങ്ങളാകാം തർക്കത്തിനു കാരണമായതെന്നാണു പ്രാഥമിക നിഗമനം. യുവാവ് മകളെ പലപ്പോഴും പിന്തുടരുന്നുവെന്ന പരാതിയും ഇയാൾ ഉയർത്തിയിരുന്നു. മെക്കാനിക്കായ യുവാവും ഭാര്യയും വർഷങ്ങളായി നരേലയിലാണു താമസം.ഇവർക്ക് ആറും മൂന്നും വീതം വയസ്സുള്ള രണ്ടു കുട്ടികളുണ്ട്.