യുപിയിൽ വീണ്ടും പീഡനം; പതിനഞ്ചുകാരി ജീവനൊടുക്കി
Mail This Article
ചിത്രകൂട് (യുപി)∙ ഹത്രസ് സംഭവത്തിനു പിന്നാലെ ഉത്തർപ്രദേശിൽനിന്നു വീണ്ടും ദലിത് പീഡനക്കേസ്. മണിക്പുരിൽ കൂട്ടം ചേർന്നുള്ള പീഡനത്തിനു വിധേയയായ പതിനഞ്ചുകാരി ജീവനൊടുക്കി. കഴിഞ്ഞ 8ന് മൂവർസംഘം വനത്തിൽ കൊണ്ടുപോയി പീഡിപ്പിച്ചതിനെ തുടർന്ന് പെൺകുട്ടി തൂങ്ങിമരിക്കുകയായിരുന്നു എന്ന് ബന്ധുക്കൾ ആരോപിച്ചു. മുൻ ഗ്രാമത്തലവന്റെ മകൻ ഉൾപ്പെടെ 3 പേരെ അറസ്റ്റ് ചെയ്തതായി ചിത്രകൂട് പൊലീസ് സൂപ്രണ്ട് അങ്കിത് മിത്തൽ പറഞ്ഞു.
ഇതേസമയം, പീഡനക്കേസിൽ പെൺകുട്ടി പരാതി നൽകിയെങ്കിലും പൊലീസ് അവഗണിച്ചെന്നു ബന്ധുക്കൾ ആരോപിച്ചു. എന്നാൽ ഇക്കാര്യം നിഷേധിച്ച പൊലീസ്, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പീഡനം സ്ഥിരീകരിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടി. എന്നാൽ അക്രമികൾ കൈയും കാലും കെട്ടി ഉപേക്ഷിച്ച പെൺകുട്ടിയെ പൊലീസാണു മോചിപ്പിച്ചതെന്ന് പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. യുപിയിലെ തന്നെ ഹത്രസിൽ പീഡനത്തിനിരയായ പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിന്റെ വിചാരണ കോടതിയിൽ നടക്കുമ്പോഴാണ് പുതിയ സംഭവം.