വൈകിട്ടെന്താ പരിപാടി? പടത്തിനു പോയാലോ!
Mail This Article
ന്യൂഡൽഹി ∙ ബിഗ് സ്ക്രീനിന്റെ ലോകം വീണ്ടും തുറക്കുകയാണ്. നഗരത്തിലെ സിനിമാശാലകൾ ഇന്നു വീണ്ടും തുറക്കും; പാതി സീറ്റുമായി.50 ശതമാനം കാണികളുമായി പ്രദർശനം ആരംഭിക്കാനാണ് സംസ്ഥാന ദുരന്ത നിവാരണ സമിതിയുടെ നിർദേശം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാർച്ച് 12ന് അടച്ച സിനിമാശാലകളും മൾട്ടിപ്ലക്സുകളും 7 മാസത്തെ ഇടവേളയ്ക്കു ശേഷമാണു തുറക്കുന്നത്.
ഡൽഹിയിൽ 11 മൾട്ടിപ്ലക്സുള്ള പിവിആർ ആദ്യ ദിവസം തങ്ങളുടെ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കുമാണു പ്രദർശനം നടത്തുന്നത്. നാളെ മുതൽ പൊതുജനങ്ങൾക്കായി തിയറ്റർ തുറക്കും. സിനിമാപ്രേമികളെ ആകർഷിക്കാൻ വ്യത്യസ്ത പദ്ധതികളും ഒരുക്കുന്നുണ്ട്.ക്രിസ്റ്റഫർ നോളൻ ഫെസ്റ്റിവൽ, യഷ‌്‌രാജ് ഫെസ്റ്റിവൽ എന്നിവയെല്ലാം വരും ആഴ്ചകളിലുണ്ടെന്നാണു വിവരം. ബംഗാളി, പഞ്ചാബി, മഠാഠി ഭാഷകളിലെ സിനിമകളും കൂടുതലായി പ്രദർശനത്തിനെത്തുന്നുണ്ട്.
പാതി സീറ്റിൽ മാത്രമേ കാഴ്ചക്കാരെ അനുവദിക്കുകയുള്ളുവെങ്കിലും ടിക്കറ്റ് നിരക്ക് കുറയ്ക്കാനാണു തിയറ്റർ ഉടമകളുടെ തീരുമാനം. പഴയ സിനിമകൾ മാത്രമാണുള്ളതെന്നതിനാൽ സിനിമാപ്രേമികളെത്താൻ മറ്റു മാർഗങ്ങളില്ലെന്നതാണു കാരണം. അതേസമയം അടുത്ത മാസം സ്ഥിതി മാറുമെന്നും ഹോളിവുഡ്– ബോളിവുഡ് സിനിമകൾ റിലീസ് ചെയ്തു തുടങ്ങുമെന്നും തിയറ്റർ ഉടമകൾ കണക്കുകൂട്ടുന്നു.