ഡൽഹി കലാപം ; കുറ്റസമ്മത മൊഴി മാധ്യമങ്ങളിലൂടെ പുറത്തു വന്നതിനെതിരെ കോടതി
Mail This Article
ന്യൂഡൽഹി ∙ ഡൽഹി കലാപവുമായി ബന്ധപ്പെട്ടു പ്രതിയുടെ കുറ്റസമ്മതം മാധ്യമങ്ങളിലൂടെ പുറത്തു വന്നതിനെതിരെ ഹൈക്കോടതി. കേസ് ഡയറിയിലെ വിവരങ്ങൾ പുറത്തുവിടാൻ മാധ്യമപ്രവർത്തകന് അധികാരമില്ലെന്നു വ്യക്തമാക്കിയ ജസ്റ്റിസ് വിബു ബക്രു കുറ്റസമ്മതത്തിന്റെ വിശദാംശങ്ങൾ എങ്ങനെ ലഭിച്ചുവെന്ന് അറിയിക്കാനും നിർദേശിച്ചു. കലാപവുമായി ബന്ധപ്പെട്ടു പ്രതിചേർക്കപ്പെട്ട ജാമിയ മിലിയ വിദ്യാർഥിയുടെ കുറ്റസമ്മതത്തിന്റെ വിശദാംശങ്ങൾ ‘സീ ന്യൂസ്’ ചാനലിലൂടെ പുറത്തു വന്നിരുന്നു.
മാധ്യമപ്രവർത്തകന്റെ പേരും വിശദാംശങ്ങളും സീൽ ചെയ്തു നൽകാൻ അനുവദിക്കണമെന്ന ചാനലിന്റെ ആവശ്യവും കോടതി തള്ളി. പേരു പുറത്തുവന്നാൽ അതു മാധ്യമപ്രവർത്തകന്റെ ജീവനു ഭീഷണിയാകുമെന്നായിരുന്നു വാദം. ‘പൊലീസ് വിഷയത്തിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിക്കു പോലും ലഭിക്കാത്ത രേഖകളാണു നിങ്ങൾക്കു ലഭിച്ചത്. ഇത് എവിടെ നിന്നു ലഭിച്ചുവെന്നു വ്യക്തമാക്കണം’ കോടതി വ്യക്തമാക്കി. പുറത്തുപോകാൻ പാടില്ലാത്ത വിവരങ്ങളാണ് ചോർന്നത്. അതു പ്രസിദ്ധീകരിച്ചു. അക്കാര്യത്തിൽ തർക്കമില്ലെന്നും കോടതി പറഞ്ഞു. കേസിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടതിനെതിരെ ജാമിയ വിദ്യാർഥി ആസിഫ് ഇഖ്‍ബാൽ തൻഹയാണു ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തത്. എന്നാൽ വിവരങ്ങൾ തങ്ങളല്ല പുറത്തു വിട്ടതെന്നു പൊലീസ് കോടതിയെ അറിയിച്ചു. വിഷയം 23നു വീണ്ടും പരിഗണിക്കും.