പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്ക് ഉയർന്ന ഇൻഷുറൻസ് പരിരക്ഷ
Mail This Article
ന്യൂഡൽഹി ∙ മരണമടയുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്ക് ഇൻഷുറൻസ് സഹായം വർധിപ്പിച്ച് ഡൽഹി പൊലീസ്. സ്വാഭാവിക മരണം, അപകട മരണം, ആത്മഹത്യ തുടങ്ങിയവ സംഭവിക്കുമ്പോൾ കുടുംബങ്ങളുടെ സുരക്ഷിതത്വത്തിനാണ് ഇൻഷുറൻസ് പരിരക്ഷ വർധിപ്പിച്ചതെന്ന് ഡൽഹി പൊലീസ് കമ്മിഷണർ എസ്.എൻ. ശ്രീവാസ്തവ അറിയിച്ചു. സ്വാഭാവിക മരണം സംഭവിക്കുന്നവരുടെ കുടുംബത്തിനുള്ള സംരക്ഷണം 5 ലക്ഷത്തിൽ നിന്ന് 28 ലക്ഷമാക്കി ഉയർത്തി.
അപകട മരണത്തിന് നിലവിലുള്ള 30 ലക്ഷം രൂപ 78 ലക്ഷമാക്കി വർധിപ്പിച്ചു. ജീവനൊടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ സഹായം നൽകും. പൊലീസ് ഉദ്യോഗസ്ഥർ കടുത്ത മാനസിക, ശാരീരിക സമ്മർദം അനുഭവിക്കുന്നത് മനസ്സിലാക്കിയാണ് ഇൻഷുറൻസ് പരിരക്ഷ വർധിപ്പിക്കുന്നതെന്ന് കമ്മിഷണർ വ്യക്തമാക്കി. ആകെ 7,612 പൊലീസുകാർക്കാണ് കോവിഡ് ബാധിച്ചത്. ഇവരിൽ 32 പേർ മരിച്ചു. 40 വയസ്സു കഴിഞ്ഞ എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടെയും ആരോഗ്യനില പരിശോധിക്കുമെന്നും ആവശ്യമെങ്കിൽ ചികിത്സ നൽകുമെന്നും കമ്മിഷണർ പറഞ്ഞു.