കർഫ്യൂവിൽ അത്താഴം മുടങ്ങി റസ്റ്ററൻറും ഹോട്ടലുകളും
Mail This Article
ന്യൂഡൽഹി ∙ ഒന്നു പച്ച പിടിച്ചു വരുമ്പോഴാണ് അടുത്ത ഇരുട്ടടി. രാത്രികാല കർഫ്യൂ ഏറ്റവുമധികം ബാധിക്കുക റസ്റ്ററന്റ്, ഹോട്ടൽ രംഗത്തു പ്രവർത്തിക്കുന്നവരെയാണെന്നു വിദഗ്ധർ പറയുന്നു. കഴിഞ്ഞ വർഷത്തെ ലോക് ഡൗണ് സൃഷ്ടിച്ച സാമ്പത്തിക ക്ലേശത്തിൽ നിന്നു കരകയറി വരുന്നതിനിടെയാണ് അടുത്ത തിരിച്ചടി. ചൂട് ഉയർന്നതോടെ വൈകുന്നേരങ്ങളിലാണു റസ്റ്ററന്റുകളിലും ഭക്ഷണശാലകളിലും ആളുകൾ എത്തുന്നത് കൂടുതൽ. 10 മണിക്കു കർഫ്യൂ ആരംഭിക്കുമെങ്കിൽ അവസാന ഓർഡർ 9.30 വരെ മാത്രമേ എടുക്കാൻ സാധിക്കുവെന്നു പലരും പറയുന്നു.
കൊണാട്ട് പ്ലേസിലെയും ഖാൻ മാർക്കറ്റിലെയും മറ്റും റസ്റ്ററന്റുകളിൽ 9 മണിക്കെങ്കിലും അവസാന ഓർഡർ സ്വീകരിച്ചാൽ മാത്രമേ 10 മണിയാകുമ്പോൾ അടയ്ക്കാൻ സാധിക്കൂ. ഏപ്രിലിനു ശേഷവും കർഫ്യൂ തുടരുകയും നിയന്ത്രണം കൂടുതൽ കർശനമാക്കുകയും ചെയ്താൽ സ്ഥിതി കൂടുതൽ മോശമാകുമെന്ന് ഇവർ പറയുന്നു. രാത്രികളിൽ ഹോം ഡെലിവറി അനുവദിക്കണമെന്ന ആവശ്യവും ചിലർ ഉയർത്തുന്നുണ്ട്. നിലവിൽ അതിനുള്ള അനുമതിയില്ല. തൽസ്ഥിതി തുടർന്നാൽ സാമ്പത്തിക ക്ലേശം രൂക്ഷമാകുമെന്നും പല സ്ഥാപനങ്ങളും അടച്ചുപൂട്ടേണ്ടി വരുമെന്നും ഈ രംഗത്തു വ്യവസായം നടത്തുന്നവർ പറയുന്നു.