ADVERTISEMENT

ന്യൂഡൽഹി∙ അർധരാത്രിക്കു ശേഷം 12.55ന് കപ്പലിലേക്ക് ഗോവണി ചാരി കയറി വന്ന ആയുധധാരികളായ കടൽക്കൊള്ളക്കാർ ആദ്യം തോക്ക് ചൂണ്ടിയത് ഡ്യൂട്ടിയിലുണ്ടായിരുന്ന മഹാരാഷ്ട്ര സ്വദേശി സെയ്ഫാൻ സാദിഖിന്റെ നേർക്കാണ്. അലൂമിനിയം ഗോവണിയിൽ കമ്പ് കെട്ടിവച്ച് കപ്പലിലേക്ക് കൊളുത്തിയാണ് ഇവർ ഉള്ളിൽ കടന്നത്. ആദ്യം ചോദിച്ചത് ഡ്യൂട്ടി ഓഫിസർ എവിടെയെന്ന്. കണ്ണൂർ സ്വദേശിയും സെക്കൻഡ് ഓഫിസറുമായ ദീപക് ഉദയരാജിനായിരുന്നു ആ സമയത്ത് ഡ്യൂട്ടി ഓഫിസറായി ചുമതല. അധികം ആലോചിക്കാതെ സെയ്ഫാൻ വലതുവശത്തേക്ക് ചൂണ്ടി. സത്യത്തിൽ മറ്റൊരു വശത്തായിരുന്നു ദീപക്. മനഃപൂർവം ദിശതെറ്റിച്ചു പറഞ്ഞതാണ്.

റൗണ്ട്സ് പരിശോധനയ്ക്ക് ശേഷം വിശ്രമിക്കാനായി പോയതായിരുന്നു ദീപക്. അൽപസമയം മുൻപു വരെ സാദിഖ് നിന്ന ഭാഗത്ത് ദീപക് ആണ് നിന്നിരുന്നത്. കൊള്ളക്കാർ എതിർദിശയിലേക്കു പോയ തക്കത്തിൽ സാദിഖ് ഓടി ദീപക്കിന്റെ അടുത്തെത്തി വിവരം പറഞ്ഞു. അപ്രതീക്ഷിതമായിരുന്നതിനാൽ എന്തുചെയ്യണമെന്നറിയാതെ ഇരുവരും കുഴങ്ങി. പിന്നീട് ചുറ്റും നടന്നത് അവിശ്വസനീയമായ രംഗങ്ങൾ. സംഭവം കഴിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞെങ്കിലും ആഘാതത്തിൽ നിന്ന് ഇനിയും മുക്തമായിട്ടില്ലെന്ന് ദീപക് 'മനോരമ'യോടു പറഞ്ഞു.

കൂരിരുട്ടിലെ വെടിയൊച്ച

സെയ്ഫാനും ദീപക്കും താഴെ നിൽക്കുന്ന അതേ സമയത്ത് കൊള്ളക്കാരുടെ സംഘത്തിലെ ഒന്നു രണ്ടു പേർ തോക്കുമായി ചീഫ് ഓഫിസർ വികാസ്, സെക്കൻഡ് എൻജിനീയർ പങ്കജ്, ചീഫ് കുക്ക് സുനിൽ എന്നിവരുടെ അടുത്തെത്തിയിരുന്നു. വലിച്ചുകൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ സുനിൽ ബഹളം വച്ചു. ഇതിൽ അരിശം പൂണ്ട് സംഘത്തിലൊരാൾ കാലിൽ വെടിവച്ചു. എന്നിട്ടും സുനിലിനെ വലിച്ചിഴച്ചുകൊണ്ടു പോയി. ബാക്കിയുള്ളവരെ തോക്കിൻമുനയിലാണ് ക്യാബിനു പുറത്തെത്തിച്ചത്. തുടർന്ന് പങ്കജിനെ തള്ളി താഴേക്കിട്ടു. താഴെയുള്ള ബോട്ടിലേക്കാണ് തള്ളിയിട്ടതെന്നാണ് സുനിലും വികാസും പറഞ്ഞത്. തങ്ങളെയും തട്ടിക്കൊണ്ടുപോകുമെന്ന ഭയത്തിൽ സുനിൽ കുതറിയോടാൻ ശ്രമിച്ചു. ആ സമയത്താണ് രണ്ട് തവണ വീണ്ടും വെടിവച്ചത്. പ്രതിരോധിക്കാൻ ശ്രമിച്ച വികാസിനും വെടിയേറ്റു. പങ്കജിനെക്കുറിച്ച് പിന്നീടൊരു വിവരവുമുണ്ടായില്ല.

സഹായം ലഭിക്കാതെ 6 മണിക്കൂർ

ചുറ്റും നടക്കുന്നതെന്തെന്ന് പോലുമറിയാത്തതിനാൽ തുടക്കത്തിൽ ഒളിച്ചിരിക്കുകയല്ലാതെ പോംവഴിയുണ്ടായിരുന്നില്ല. വെടിയേറ്റു കിടന്ന സ്ഥലത്തെത്തി റൂം ഉള്ളിൽ നിന്ന് പൂട്ടി സുരക്ഷിതമാക്കി. രാത്രിയായതിനാൽ കൊള്ളക്കാർ പുറത്തുപോയോയെന്ന് അറിയാൻ യാതൊരു വഴിയുമില്ലായിരുന്നു. തുടർന്ന് മുകളിലെത്തി മറൈൻ വിച്ച്എഫ് (വെരി ഹൈ ഫ്രീക്വൻസി) റേഡിയോ, സാറ്റ്–സി മെസേജിങ് തുടങ്ങിയ ആശയവിനിമയ സംവിധാനങ്ങൾ ഉപയോഗിച്ച് തുറമുഖ അധികൃതർക്ക് അപായ സന്ദേശം അയച്ചു. കൊള്ളക്കാർ കപ്പലിലുണ്ടാകുമെന്ന ഭയത്തിൽ മേശയ്ക്കടിയിലും മറ്റും ഒളിച്ചിരുന്നാണ് സന്ദേശമയച്ചത്. പരുക്കേറ്റവർക്ക് പ്രഥമ ശുശ്രൂഷ നൽകുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ലായിരുന്നു. വെടിയേറ്റ ഭാഗങ്ങളിൽ തുണിവച്ചുകെട്ടി. 

മണിക്കൂറുകളോളം തുടർച്ചയായും സഹായം അഭ്യർഥിച്ചിട്ട് അവരെത്തിയത് രാവിലെ 6.20ന്. കരയിൽ നിന്ന് വെറും 5 മൈൽ അകലെയായിട്ടു പോലും ഒരുപാടു വൈകി. എന്നിട്ടും ഭാഗ്യത്തിന് പരുക്കേറ്റവർ അപകടനില തരണം ചെയ്തു. കടൽക്കൊള്ളക്കാരുടെ മൊബൈൽ ഫോണും ഗ്ലാസുമൊക്കെ സംഘർഷത്തിനിടെ കപ്പലിൽ വീണിരുന്നു. അവ അന്വേഷണസംഘത്തിനു കൈമാറി.

ഇപ്പോഴും ഭയം

ഇപ്പോഴും ഇതേ തീരത്ത് തന്നെ തുടരുന്നതിനാൽ ആശങ്കയുണ്ട്. കമ്പനിയോട് ആവശ്യപ്പെട്ടതു പ്രകാരം പ്രാദേശിക അധികൃതർ വഴി 2 പേരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. എന്നാൽ ഇവരുടെ പക്കലുള്ളത് ചെറിയൊരു കത്തിയും പഴയൊരു തോക്കും മാത്രമാണ്. കൊള്ളക്കാരുടെ പക്കലുണ്ടായിരുന്നത് എകെ–47 ആണെന്ന് പരിശോധനയിൽ നിന്ന് വ്യക്തമായിരുന്നു. അത്രയും സജ്ജമായി എത്തുന്നവരെ നേരിടാൻ ഇതു മതിയാകുമോയെന്ന് സംശയമുണ്ടെന്നും ദീപക് പറഞ്ഞു.

മോചനം കാത്ത് ആശങ്കക്കടലിൽ

കണ്ണൂർ ∙ സുരക്ഷിതരാണെന്നു പറയുന്നുണ്ടെങ്കിലും ഏതു സമയവും വീണ്ടും ആക്രമണം ഉണ്ടാകാമെന്ന ആശങ്ക, ഗാബോണിൽ കടൽകൊള്ളക്കാർ കയറിയ കപ്പലിലുള്ള കണ്ണൂ‍ർ മരക്കാർകണ്ടി ‘ശ്രീസുകുമ’ത്തിൽ ദീപക് ഉദയരാജൻ പങ്കുവച്ചതായി മാതാവ് മിനിയും ഭാര്യ വി.സ്മേരയും പറഞ്ഞു.

ഞായറാഴ്ച അർധരാത്രി കഴിഞ്ഞ് ദീപക് വീട്ടുകാരെ വിളിച്ചാണു കൊള്ളക്കാർ ആക്രമിച്ച വിവരം അറിയിച്ചത്. എൻജിനീയറെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു കൊളളക്കാർ അവിടത്തെ സർക്കാരിനോടു വിലപേശുകയാണെന്നു തോന്നുന്നതായും കപ്പലിന്റെ കാവലിനു തുറമുഖത്തു നിന്നു സുരക്ഷാ ഗാർഡുകളെ നിയോഗിക്കുക മാത്രമാണു സർക്കാർ ചെയ്തതെന്നും ദീപക് പറഞ്ഞു. കേന്ദ്രമന്ത്രി വി.മുരളീധരൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഉദയരാജൻ പറഞ്ഞു. 

കപ്പൽ നങ്കൂരമിട്ടത്സാ ങ്കേതിക തകരാർ മൂലം

ന്യൂഡൽഹി ∙ വിദേശ കമ്പനിയിൽ നിന്ന് ഇന്ത്യൻ കമ്പനി വാങ്ങിയ ശേഷമുള്ള ആദ്യയാത്രയിലാണ് 'എംവി ടാംപെൺ' ആക്രമണത്തിനിരയായത്. ബോർബോൺ എന്ന വിദേശ കമ്പനിയിൽ നിന്ന് മുംബൈയിലുള്ള പ്രിൻസ് മറൈൻ കമ്പനി ടാംപെൺ വാങ്ങുന്നത് ഈ വർഷം ആദ്യം. കപ്പൽ ഏറ്റെടുത്തശേഷം ആദ്യ യാത്രയിലാണ് ആക്രമിക്കപ്പെട്ടത്. 

മലയാളികളായ ദീപകും ഷായലും അടക്കമുള്ളവർ ഫെബ്രുവരിയിലാണ് ജോലിക്കു ചേർന്നത്. അറ്റകുറ്റപ്പണികൾക്ക് ശേഷം ഓഗസ്റ്റ് 26ന് യാത്ര തിരിച്ചു. യാത്രയ്ക്കിടെ പ്രൊപ്പൽഷൻ സംവിധാനം പല തവണ നിലച്ചതോടെ യാത്ര അനിശ്ചിതത്വത്തിലായി. 28ന് ശേഷം സാങ്കേതിക തകരാർ രൂക്ഷമായതോടെ ജീവനക്കാർ കമ്പനിയുമായി ബന്ധപ്പെട്ടു. വീണ്ടും അറ്റകുറ്റപ്പണി നടത്തണമെന്നും അതുവരെ നങ്കൂരമിടാൻ സുരക്ഷിതമായ സ്ഥലം വേണമെന്നും പറഞ്ഞു. സാവധാനമാണു കപ്പൽ ഗാബോണിലെ ഒവെൻഡോ തീരത്തേക്കു സഞ്ചരിച്ചത്. 29ന് നെഗംബെയിലും 31ന് ഒവൻഡോയിലും നങ്കൂരമിട്ടു. അറ്റകുറ്റപ്പണിക്കുള്ള ടെക്നീഷ്യൻമാർ വരുന്നത് കാത്തിരുന്നതിനിടെയാണ് സെപ്റ്റംബർ 5ന് ആക്രമിക്കപ്പെട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com