ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണി രാജിവച്ചു
Mail This Article
ന്യൂഡൽഹി ∙ നിയമസഭാ തിരഞ്ഞെടുപ്പിനു 15 മാസം ബാക്കിനിൽക്കെ, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണി അപ്രതീക്ഷിതമായി രാജിവച്ചു. ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ, കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ, ബിജെപി സംസ്ഥാന അധ്യക്ഷൻ സി.ആർ. പാട്ടീൽ തുടങ്ങിയവരാണു പകരം സാധ്യതാപട്ടികയിലുള്ളത്. ചർച്ചകൾക്കായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപിയുടെ സംഘടനാകാര്യ ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷും അഹമ്മദാബാദിലുണ്ട്. കൃഷിമന്ത്രി ആർ.സി. ഫൽദു, കേന്ദ്രമന്ത്രി പുരുഷോത്തം റുപാല, ഗുജറാത്ത് കലാപകാലത്തെ സംസ്ഥാന ആഭ്യന്തര സഹമന്ത്രി ഗൊർദാൻ സദഫിയ എന്നിവരും പരിഗണനയിലുണ്ട്. രണ്ട് ഉപമുഖ്യമന്ത്രിമാർക്കും സാധ്യതയുണ്ട്.
കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലെ പരാജയം, ജിഎസ്ടി വിരുദ്ധ സമരം, കർഷക പ്രതിഷേധം തുടങ്ങിയവ രുപാണിക്കു പ്രതികൂലമായെന്നു പാർട്ടി വൃത്തങ്ങൾ പറയുന്നു. അടുത്ത വർഷം ഡിസംബർ വരെയാണു നിയമസഭയുടെ കാലാവധി. ബിജെപിയിൽ ചുമതലകൾ മാറിക്കൊണ്ടിരിക്കുമെന്നും റിലേ മത്സരത്തിലേതുപോലെ ബാറ്റൺ കൈമാറുകയാണെന്നും രൂപാണി പറഞ്ഞു. കാലാവധി തികയ്ക്കാതെ ഈ വർഷം രാജിവയ്ക്കുന്ന നാലാമത്തെ ബിജെപി മുഖ്യമന്ത്രിയാണു രുപാണി. ഉത്തരാഖണ്ഡിൽ ത്രിവേന്ദ്ര സിങ് റാവത്തും തീരഥ് സിങ്ങും കർണാടകയിൽ ബി.എസ്. യെഡിയൂരപ്പയും രാജിവച്ചിരുന്നു. ഗുജറാത്തിൽ കഴിഞ്ഞ ഏഴു വർഷത്തിനിടെ മൂന്നാമത്തെ മുഖ്യമന്ത്രിയാണു വരാൻ പോകുന്നത്.