4 നില കെട്ടിടം തകർന്ന് 2 കുട്ടികൾ മരിച്ചു
Mail This Article
ന്യൂഡൽഹി∙ നോർത്ത് ഡൽഹിയിലെ മൽക്കാ ഗഞ്ച് സബ്ജി മണ്ഡിയിലെ നാലുനില കെട്ടിടം തകർന്നു വീണ് സഹോദരൻമാരായ 2 കുട്ടികൾ മരിച്ചു. കെട്ടിടത്തിനടിയിൽ കുടുങ്ങിയ വയോധികനെ രക്ഷപ്പെടുത്തി. സോമ്‍യ (12), പ്രശാന്ത് ഗുപ്ത (7) എന്നിവരാണ് മരിച്ചത്. അമ്മയോടൊപ്പം കെട്ടിടത്തിനു മുന്നിലൂടെ നടന്നുപോകുമ്പോഴാണ് കെട്ടിടം ഇവരുടെ മുകളിലേക്ക് ഇടിഞ്ഞുവീണത്. ഇന്നലെ രാവിലെ 11.45നാണ് സംഭവം. കെട്ടിടത്തിന്റെ അവശിഷ്ടങ്ങളിൽ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോയെന്ന് കണ്ടെത്താൻ പരിശോധന തുടരുകയാണ്.
ഡൽഹിയിൽ ദുർബലാവസ്ഥയിലുള്ള കെട്ടിടങ്ങൾ കണ്ടെത്താൻ ഉടൻ നടപടി വേണമെന്ന് ഉദ്യോഗസ്ഥർക്ക് ലഫ്. ഗവർണർ അനിൽ ബൈജൽ നിർദേശം നൽകി. പൊലീസും ദുരന്ത പ്രതിരോധ സേനയും അഗ്നിശമന സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ റാംജി ദാസ് (72)നെ രക്ഷാപ്രവർത്തകർ പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്കു പരുക്കേറ്റ റാംജി ദാസ് അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു.
കെട്ടിടത്തിനു സമീപം പാർക്കു ചെയ്തിരുന്ന കാർ പൂർണമായും തകർന്നു. സംഭവസമയത്ത് കുറച്ചുപേർ മാത്രമാണ് കെട്ടിടത്തിനുള്ളിലുണ്ടായിരുന്നത്. തകർന്ന കെട്ടിടത്തിന് 75 വർഷത്തെ പഴക്കമുണ്ടെന്ന് സ്ഥലം എംഎൽഎ ദിലീപ് പാണ്ഡെ പറഞ്ഞു. തിരക്കേറിയ സ്ഥലത്തുള്ള കെട്ടിടം തകരാനുണ്ടായ കാരണം വ്യക്തമല്ല. കെട്ടിടത്തിന്റെ താഴത്തെ നിലയിലെ കടമുറിയിൽ കുറച്ചു ദിവസങ്ങളായി പുനർനിർമാണം നടക്കുന്നുണ്ടായിരുന്നെന്ന് താമസക്കാർ ആരോപിച്ചു. താഴത്തെ നിലയിൽ അറ്റകുറ്റപ്പണി നടത്തിയ മോഹക് അറോറ എന്നയാൾക്കെതിരെ പൊലീസ് കേസെടുത്തു.