ADVERTISEMENT

ന്യൂഡൽഹി ∙ ഡൽഹി- എൻസിആറിലെ മുഴുവൻ ആരാധനാലയങ്ങളിലും പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കണമെന്ന ആവശ്യത്തിൽ സംസ്ഥാന സർക്കാർ ഉടൻ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. നിയമപ്രകാരവും നിബന്ധനകൾ പാലിച്ചും ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി.എൻ. പട്ടേൽ, ജസ്റ്റിസ് ജ്യോതി സിങ് എന്നിവരുൾപ്പെട്ട ബെഞ്ച് നിർദേശിച്ചു. 

സന്നദ്ധ സംഘടനയായ ഡിസ്ട്രസ് മാനേജ്മെന്റ് കലക്ടീവ് സെക്രട്ടറി ജയരാജ് നായർ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. ഹർജിക്കാരനു വേണ്ടി അഭിഭാഷകരായ റോബിൻ രാജു, ദീപ ജോസഫ് എന്നിവർ ഹാജരായി. ആരാധനാലയങ്ങൾ തുറക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈ 17ന് ഡിസ്ട്രസ് മാനേജ്മെന്റ് കലക്ടീവ് മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനു നിവേദനം നൽകിയിരുന്നു. 

ഇക്കാര്യം പരിശോധിക്കാമെന്ന് മുഖ്യമന്ത്രി മറുപടി നൽകിയെങ്കിലും ആരാധനാലയങ്ങളിൽ പൊതുജനങ്ങൾക്കുള്ള നിരോധനം പിൻവലിച്ചില്ല. തുടർന്ന് സംസ്ഥാന സർക്കാർ, ഡൽഹി ദുരന്ത നിവാരണ അതോറിറ്റി (ഡിഡിഎംഎ) എന്നിവയ്ക്ക് ഇതുസംബന്ധിച്ച് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഡിസ്ട്രസ് മാനേജ്മെന്റ് കലക്ടീവ് ഹൈക്കോടതിയെ സമീപിച്ചു. 

ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിനു നിവേദനം നൽകിയിട്ടുണ്ടെന്ന് ഹർജിക്കാർ അറിയിച്ചു. തുടർന്നാണ് നിവേദനം സംബന്ധിച്ച് സർക്കാർ ഉടൻ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചത്. 

ഹർജിയിലെ പ്രധാന വാദങ്ങൾ

1ഡൽഹി-എൻസിആറിൽ കോവിഡ് കേസുകൾ വലിയതോതിൽ കുറഞ്ഞു. 

2 കോവിഡ് നിയന്ത്രണങ്ങൾ ഭൂരിഭാഗവും സർക്കാർ പിൻവലിച്ചിട്ടുണ്ട്. 

3സ്കൂളുകൾ, നീന്തൽക്കുളങ്ങൾ, മാർക്കറ്റുകൾ, മാളുകൾ, ബാറുകൾ, ഹോട്ടലുകൾ, തിയറ്ററുകൾ എന്നിവയെല്ലാം പ്രവർത്തനം തുടങ്ങി.

4ആരാധനാലയങ്ങൾ അടച്ചിട്ടിരിക്കുന്നത് വിശ്വാസികൾക്ക് വലിയ മാനസിക പ്രയാസം സൃഷ്ടിക്കുന്നു. 

5കോവിഡ് വ്യാപനത്തിനു കാരണം ആരാധനാലയങ്ങളാണെന്ന് കണ്ടെത്തിയിട്ടില്ല. 

6പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങൾക്ക് ആശ്വാസം ലഭിക്കാൻ ആരാധനാലയങ്ങളിലെ സന്ദർശനം ഉപകരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com