ഡെങ്കിപ്പനി കേസുകൾ കൂടുന്നു: പ്ലേറ്റ്ലറ്റ് ദാനത്തിന് സന്നദ്ധരാകണം
Mail This Article
ഡൽഹിയിൽ ഡെങ്കിപ്പനി വർധിച്ചു വരുന്ന സാഹചര്യത്തിൽ പ്ലേറ്റ്ലറ്റ് ദാനംചെയ്യാൻ കൂടുതൽ ആളുകൾ സന്നദ്ധരാകണം. ഡൽഹിയിൽ ഈ വർഷം ആകെ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം 7000 കടന്നിട്ടുണ്ട്. ഡെങ്കിപ്പനി ബാധിച്ച് ഗുരുതരാവസ്ഥയിലായി പ്ലേറ്റ്ലറ്റ് കൗണ്ട് കുറയുന്നവരുടെ എണ്ണവും വർധിക്കുകയാണ്.
പ്ലേറ്റ്ലറ്റ് ദാതാക്കൾക്ക് പ്രോത്സാഹനം നൽകാനുള്ള ബാധ്യത സർക്കാരിനുണ്ട്. പ്ലേറ്റ്ലറ്റ് ദാതാക്കൾ 3-4 മണിക്കൂർ ആശുപത്രിയിൽ ചെലവിടേണ്ടതുണ്ട്. ദിവസവേതനക്കാരായ ദാതാക്കളിൽ പലർക്കും ആ ദിവസത്തെ ജോലി നഷ്ടപ്പെടുന്ന സാഹചര്യമാണ്. ആശുപത്രിയിലേക്കും രക്തബാങ്കുകളിലേക്കുമുള്ള യാത്രയ്ക്ക് ഇവർക്ക് സ്വന്തം പോക്കറ്റിൽ നിന്നു പണം ചെലവഴിക്കേണ്ട സ്ഥിതിയാണ്. പ്ലേറ്റ്ലറ്റ് ദാനം ചെയ്യുന്നവർക്ക് ലാബുകളിലേക്കുള്ള യാത്രയ്ക്ക് ചെലവാകുന്ന തുക ഉൾപ്പെടെ ചെറിയൊരു ധനസഹായം അനുവദിക്കാൻ സംസ്ഥാന സർക്കാർ തയാറായാൽ പ്ലേറ്റ്ലറ്റ് ദാനത്തിന് കുടുതൽ ആളുകൾ സന്നദ്ധരാവും. ഇക്കാര്യത്തിൽ ഡൽഹിയിലെ വിവിധ മലയാളി സംഘടനകളും സജീവമായി രംഗത്തിറങ്ങണം.
നഗരത്തിൽ ഡെങ്കിപ്പനി കേസുകൾ കൂടുന്നു
നഗരത്തിലും സമീപ പ്രദേശങ്ങളിലും ഡെങ്കിപ്പനി കേസുകളിൽ വൻ വർധന. ഈ വർഷം ആകെ കേസുകളുടെ എണ്ണം 7,000 കടന്നു. നവംബറിൽ മാത്രം ആകെ 5,600 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2015നു ശേഷം ഡൽഹിയിൽ ആദ്യമായാണ് ഇത്രയേറെ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. നവംബർ 20വരെ ആകെ 7,128 പേർക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. ആകെ 9 പേരാണ് ഈ വർഷം രോഗബാധിതരായി മരിച്ചത്. ഈ വർഷം ആകെ 167 പേർക്ക് മലേറിയയും 89 പേർക്ക് ചിക്കുൻഗുനിയയും ബാധിച്ചതായി സൗത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.