വായു മലിനീകരണം: സുപ്രീംകോടതി ഇടപെട്ടു, നിർമാണത്തിന് നിരോധനം
Mail This Article
ന്യൂഡൽഹി∙ സുപ്രീംകോടതിയുടെ ഇടപെടലിനെ തുടർന്ന് കെട്ടിട നിർമാണം, കെട്ടിടം പൊളിക്കൽ എന്നിവ ഡൽഹി സർക്കാർ വീണ്ടും നിരോധിച്ചു. വായു മലിനീകരണം കുറഞ്ഞെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ തിങ്കളാഴ്ച ഇവയ്ക്കുള്ള നിരോധനം നീക്കിയിരുന്നു. നിരോധനം തുടരണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടതോടെയാണ് സർക്കാർ നിലപാടു മാറ്റിയതെന്ന് മന്ത്രി ഗോപാൽ റായ് പറഞ്ഞു.
ഡൽഹിയിൽ വായു മലിനീകരണം വീണ്ടും രൂക്ഷമാവുകയാണെന്നുള്ള സൂചനകൾ കണക്കിലെടുത്താണ് നിർമാണ പ്രവർത്തനങ്ങൾ സുപ്രീംകോടതി നിരോധിച്ചത്. നിരോധന കാലയളവിൽ തൊഴിൽ സെസിൽ നിന്നുള്ള ഫണ്ട് ഉപയോഗിച്ച് നിർമാണ തൊഴിലാളികളെ സഹായിക്കണമെന്നും കോടതി നിർദേശിച്ചു. നിരോധനം കാരണം ബുദ്ധിമുട്ടിലായ നിർമാണ തൊഴിലാളികളെ സഹായിക്കുന്നതിന് പദ്ധതി തയാറാക്കാൻ തൊഴിൽ വകുപ്പിന് നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു. വായു മലിനീകരണം സൃഷ്ടിക്കാത്ത പ്ലമിങ്, ഇന്റീരിയർ ഡക്കറേഷൻ, ഇലക്ട്രിക്കൽ ജോലി എന്നിവയ്ക്ക് നിരോധനമില്ലെന്നും ഗോപാൽ റായ് വ്യക്തമാക്കി.
വായു മലിനീകരണം കുറഞ്ഞതായി ചൂണ്ടിക്കാട്ടി സ്കൂളുകളും കോളജുകളും ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ 29 മുതൽ തുറക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ ഓഫിസുകളിലും അന്നുമുതൽ മുഴുവൻ ജീവനക്കാരും എത്തണമെന്നാണ് നിർദേശം. എന്നാൽ, ലോറികൾ ഡൽഹിയിലേക്ക് പ്രവേശിക്കുന്നത് ഡിസംബർ 3വരെ നിരോധിച്ചിട്ടുണ്ട്. അവശ്യ സാധനങ്ങൾ കൊണ്ടുവരുന്ന ലോറികൾക്ക് നിരോധനം ബാധകമല്ല.