കോവിഡ് ആഫ്രിക്കൻ വകഭേദം: പ്രതിരോധം ശക്തമാക്കും
Mail This Article
ന്യൂഡൽഹി ∙ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ആവിഷ്കരിക്കാൻ സംസ്ഥാന സർക്കാർ നടപടിയാരംഭിച്ചു. തിങ്കളാഴ്ച ഡൽഹി ദുരന്ത നിവാരണ അതോറിറ്റിയുടെ(ഡിഡിഎംഎ) യോഗം ചേർന്നു പദ്ധതികൾ ആവിഷ്കരിക്കുമെന്നു മുഖ്യമന്ത്രി അരവിന്ദ് കേജ‍്‌രിവാൾ പറഞ്ഞു. ആദ്യം ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ബി.1.1.529 വൈറസ് വകഭേദം മറ്റു സ്ഥലങ്ങളിലും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാന സർക്കാരുകൾക്കു നിർദേശം നൽകിയിരുന്നു.
ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ഏറെ വിമാനങ്ങളെത്തുന്ന സ്ഥലമാണു ഡൽഹി. കോവിഡ് കുറഞ്ഞ സാഹചര്യത്തിൽ സഞ്ചാരികളുടെ വരവ് വർധിച്ചിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണു പ്രതിരോധ നടപടികൾ സ്വീകരിക്കാനുള്ള തീരുമാനം. ഈ വർഷം ഏപ്രിലിൽ കോവിഡിന്റെ രണ്ടാം വരവിൽ രാജ്യത്തേറ്റവും പതറിയ സ്ഥലങ്ങളിലൊന്നായിരുന്നു ഡൽഹി.
മതിയായ ഓക്സിജൻ സൗകര്യവും ആശുപത്രിക്കിടക്കയുമില്ലാതെ രോഗികളും കുടുംബാംഗങ്ങളും നിസ്സഹായരായി മാറിയിരുന്നു. രാജ്യാന്തര തലത്തിൽ വരെ ഡൽഹിയുടെ അവസ്ഥ ചർച്ചയായി. വീണ്ടും സമാനമായ സാഹചര്യമുണ്ടാകാതിരിക്കാനാണു കൂടുതൽ ജാഗ്രത പുലർത്തുന്നതെന്ന് അധികൃതർ പറഞ്ഞു. സംസ്ഥാനത്തും രാജ്യാന്തര വിമാനത്താവളത്തിലുമെല്ലാം സ്വീകരിക്കേണ്ട നടപടികൾ, രോഗപരിശോധനയുടെ വിശദാംശങ്ങൾ, വിദേശത്തു നിന്നെത്തുന്നവർക്കു സ്വീകരിക്കേണ്ട നടപടികൾ എന്നിവയെല്ലാം ചർച്ച ചെയ്യും.
ഡൽഹി കോവിഡ്
∙ ഇന്നലെ – 23
∙ ആകെ – 1440807
∙ പരിശോധന– 58,615
∙ ടിപിആർ – 0.04%
∙ മരണം– 0
∙ ആകെ – 25095
∙ ഇന്നലെ സുഖപ്പെട്ടത്– 31
∙ ആകെ – 1415411
∙ സജീവ കേസ്– 301