പൊടിയൊതുക്കാൻ ഡിഎംആർസിയുടെ ആന്റി സ്മോഗ് ഗണ്ണുകൾ
Mail This Article
ന്യൂഡൽഹി ∙ പൊടി പ്രശ്നങ്ങളെ നേരിടാൻ കൂടുതൽ ആന്റി സ്മോഗ് ഗണ്ണുകൾ സ്ഥാപിക്കാൻ ഡൽഹി മെട്രോ റെയിൽ കോർപറേഷൻ തീരുമാനം. മെട്രോയുടെ നിർമാണകേന്ദ്രങ്ങളിലെല്ലാം പൊടിയൊതുക്കി മലിനീകരണം തടയാൻ കൂടുതൽ ക്രമീകരണമൊരുക്കുമെന്ന് അധികൃതർ പറഞ്ഞു. മെട്രോ നിർമാണ കേന്ദ്രങ്ങളിൽ ഇതിനോടകം 14 ആന്റി സ്മോഗ് ഗണ്ണുകൾ സ്ഥാപിച്ചിട്ടുണ്ട്. കൃത്യമായ ഇടവേളകളിൽ അന്തരീക്ഷത്തിലേക്കു വെള്ളം സ്പ്രേ ചെയ്യുന്ന ഇവ പൊടി നിയന്ത്രിക്കാൻ സഹായിക്കുന്നുണ്ട്. ഇതിനു പുറമേ കൂടുതൽ ആന്റി സ്മോഗ് ഗണ്ണുകൾ സ്ഥാപിക്കാനാണു തീരുമാനം.
സുപ്രീം കോടതി നിർദേശമനുസരിച്ചു ഡൽഹിയിലെ നിർമാണപ്രവർത്തനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്. ഡൽഹി മെട്രോയുടെ ജോലികളും ഈ പശ്ചാത്തലത്തിൽ റദ്ദാക്കിയിട്ടുണ്ട്. അനുമതി കിട്ടുന്ന മുറയ്ക്ക് ഇവ പുന:രാരംഭിക്കുമെന്നും ആ സമയത്തു കൂടുതൽ മലിനീകരണ നിയന്ത്രണ സംവിധാനങ്ങളൊരുക്കുമെന്നും ഡൽഹി മെട്രോ എക്സിക്യൂട്ടീവ് ഡയറക്ടർ അനൂജ് ദയാൽ പറഞ്ഞു. നിലവിൽ മെട്രോയുടെ നാലാം ഘട്ടത്തിന്റെ ജോലികളാണു പ്രധാനമായും നടക്കുന്നത്. 12 സിവിൽ കരാറുകാരാണു പദ്ധതിക്കുള്ളത്. 20,000 ചതുരശ്ര മീറ്റർ സ്ഥലത്തെ പൊടി നിയന്ത്രിക്കാൻ സാധിക്കുന്ന ആന്റി സ്മോഗ് ഗണ്ണുകളാണു മെട്രോ നിർമാണ കേന്ദ്രങ്ങളിലുള്ളത്.