റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് തട്ടിപ്പ്: രണ്ടു പേർ പിടിയിൽ
Mail This Article
ന്യൂഡൽഹി ∙ ട്രെയിൻ ടിക്കറ്റ് കൺഫേം ആക്കിത്തരാമെന്ന വ്യാജേന പരിചയത്തിലായി വിലപിടിപ്പുള്ള വസ്തുക്കൾ അപഹരിച്ചിരുന്ന രണ്ടംഗ സംഘം അറസ്റ്റിൽ. ഗാസിയാബാദ് ലോണി സ്വദേശി രവി കുമാർ മെഹ്തോ(38), ഷക്കർപുർ സ്വദേശി കമലേഷ് കുമാർ(22) എന്നിവരാണ് അറസ്റ്റിലായത്.
ബിഹാർ സ്വദേശിയായ രൺവീർ കുമാർ എന്നയാൾ ശനിയാഴ്ച നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി.
ജഹാംഗീർപുരിയിൽ നിന്നു ന്യൂഡൽഹി സ്റ്റേഷനിലേക്കു മെട്രോയിൽ യാത്ര ചെയ്യവേയാണു രൺവീർ ഇരുവരുമായി പരിചയപ്പെടുന്നത്. സഹോദരനൊപ്പം ബീഹാറിലേക്കു പോകാനുള്ള തയാറെടുപ്പിലായിരുന്നു രൺവീർ കുമാർ.
ടിക്കറ്റ് കൺഫേം ആക്കിത്തരാമെന്ന വ്യാജേന രൺവീറുമായി സോണിയാ വിഹാറിൽ സംഘമെത്തി. ഇവിടെ ടിടിഇ എന്ന വ്യാജേന മറ്റൊരാളെ പരിചയപ്പെടുത്തി. ഇവരുടെ ബാഗും മറ്റും സൂക്ഷിക്കാനെന്ന വ്യാജേന കൈവശപ്പെടുത്തിയ സംഘം അതിൽ നിന്നു എടിഎം കാർഡ്, മൊബൈൽ ഫോൺ, സ്വർണവള, എന്നിവയെല്ലാം കവർന്നുവെന്നാണു പരാതി.
ബാഗുമായി സംഘം കടന്ന ശേഷമാണു തട്ടിപ്പിന് ഇരയായത് രൺവീർ കുമാർ അറിയിരുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയ പൊലീസ് ഇരുവരെയും കുടുക്കിയത്.