വികാസ്പുരി കേരള സ്കൂളിൽ സ്വാതന്ത്ര്യ കലോത്സവം; ചിന്തകളുടെ സംഗമവേദിയായി
Mail This Article
ന്യൂഡൽഹി ∙ ഇന്ത്യയെന്ന വികാരത്തിൽ കുട്ടികൾ അണിനിരന്നു. സ്വാതന്ത്ര്യത്തിന്റെ സന്ദേശവുമായി കുട്ടികൾ ചിത്രം വരച്ചു, പാട്ടുകൾ പാടി. അക്ഷരങ്ങളാൽ ഇന്ത്യയെ വരച്ചിട്ടു. സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മലയാള മനോരമയുടെ നേതൃത്വത്തിൽ വികാസ്പുരി കേരള സ്കൂളിൽ നടന്ന സ്വാതന്ത്ര്യ കലോത്സവം വൈവിധ്യമാർന്ന ചിന്തകളുടെ സംഗമവേദിയായി. 4 കേരള സ്കൂളുകളിലായി നടക്കുന്ന സ്വാതന്ത്ര്യ കലോത്സവത്തിൽ മൂന്നാമത്തേതായിരുന്നു ഇന്നലെ നടന്നത്.
പ്രസംഗം, ഉപന്യാസം, ചിത്രരചന എന്നീ വ്യക്തിഗത ഇനങ്ങളും ഗ്രൂപ്പ് വിഭാഗത്തിൽ ദേശഭക്തിഗാനവുമായിരുന്നു മത്സരങ്ങൾ. സ്കൂളുകളിൽ ഹൗസ് അടിസ്ഥാനത്തിൽ നടന്ന മൽസരങ്ങളിലെ വിജയികളാണു സ്വാതന്ത്ര്യ കലോത്സവത്തിൽ മാറ്റുരച്ചത്. പ്രായമനുസരിച്ചു 4 വിഭാഗങ്ങളിലായി ആൺ–പെൺ വേർതിരിവില്ലാതെയുള്ള മത്സരങ്ങളിൽ നൂറു കണക്കിനു കുട്ടികൾ ഭാഗമായി. വികാസ്പുരി കേരള സ്കൂൾ ചെയർമാൻ എൻ.സി. നായർ, മാനേജർ രാജശേഖരൻ നായർ, വൈസ് പ്രിൻസിപ്പൽ ശ്രീലേഖ എസ്. നായർ, കൾച്ചറൽ കൺവീനർ ആർ.എം.എസ്. നായർ എന്നിവർ നേതൃത്വം നൽകി.
മൽസര വിജയികളുടെ ചിത്രങ്ങളും വിശദാംശങ്ങളും അടുത്ത ദിവസത്തെ പത്രത്തിൽ പ്രസിദ്ധീകരിക്കും. വിജയികൾക്കു ആകർഷകമായ സമ്മാനങ്ങളുമുണ്ട്. മുത്തൂറ്റ് ഫിനാൻസാണു സമ്മാനങ്ങൾ സ്പോൺസർ ചെയ്യുന്നത്. നാളെ ആർകെ പുരം കേരള സ്കൂളിലെ മത്സരങ്ങളോടെയാണു 75–ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായുള്ള മത്സരങ്ങൾക്കു തിരശീല വീഴുക.