നാടെങ്ങും ത്രിവർണ ലഹരി
Mail This Article
ന്യൂഡൽഹി∙ ത്രിവർണത്തിന്റെ നിറക്കൂട്ടുകൾ വാരിവിതറി 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ ഒരുങ്ങി രാജ്യതലസ്ഥാനം. നഗരത്തിലെങ്ങും ത്രിവർണ പതാകകൾ പാറിക്കളിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ ‘ഹർ ഘർ തിരംഗ’ ആഹ്വാനത്തിനു ചുവടുപിടിച്ച് ത്രിവർണ പതാകകൾ നഗരത്തിൽ നിറഞ്ഞു കഴിഞ്ഞു. വാഹനങ്ങളിലും വീടുകളിലും സ്ഥാപനങ്ങളിലും സ്കൂളുകളിലുമെല്ലാം നിറയുന്നത് ത്രിവർണ പതാക സമ്മാനിക്കുന്ന ആവേശത്തിന്റെ നിമിഷങ്ങളാണ്.
സ്കൂളുകളിൽ കുട്ടികൾക്കു സൗജന്യമായി ത്രിവർണ പതാകകൾ നൽകിക്കഴിഞ്ഞു. റസിഡൻഷ്യൽ അസോസിയേഷനുകളുടെയും വ്യാപാരി സംഘടനകളുടെയും നേതൃത്വത്തിൽ ഡൽഹിയിലുടനീളം വൻ ആഘോഷ പരിപാടികൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. നഗരത്തിലെ പ്രധാന കെട്ടിടങ്ങളെല്ലാം ത്രിവർണത്തിന്റെ വെളിച്ച വിസ്മയങ്ങളിൽ കുളിച്ചു നിൽക്കുകയാണ്. നഗരത്തിൽ ഇതുവരെ കാണാത്ത രീതിയിലാണ് ത്രിവർണ പതാകകളുടെ വിൽപന നടക്കുന്നത്.
നിരത്തുകളിലെ താൽക്കാലിക വിൽപന കേന്ദ്രങ്ങളിലും കടകളിലുമെല്ലാം ത്രിവർണ പതാകകൾ വാങ്ങാൻ ആയിരങ്ങളാണ് എത്തുന്നത്. 3 രൂപയുടെ ചെറിയ പതാക മുതൽ 250 രൂപവരെയുള്ള ത്രിവർണ പതാകകളാണ് വിൽപനയ്ക്കുള്ളത്. സൈക്കിളുകളിലും സൈക്കിൾ റിക്ഷകളിലും ഓട്ടോറിക്ഷകളിലും ബൈക്കുകളിലും ചരക്കു വാഹനങ്ങളിലുമെല്ലാം ത്രിവർണ പതാകകൾ പാറിക്കളിക്കുകയാണ്. നഗരത്തിലെ ഓട്ടോസ്റ്റാന്റുകളിലെ ഭൂരിഭാഗം ഓട്ടോറിക്ഷക്കാരും വാഹനത്തിൽ ത്രിവർണ പതാക സ്ഥാപിച്ചിട്ടുണ്ട്.
ത്രിവർണ പതാക നമ്മുടെ അഭിമാനമാണെന്നും വീടുകളിൽ ഉൾപ്പെടെ പതാക ഉയർത്തണമെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ അഭ്യർഥിച്ചു. ഏകദേശം 100 കേന്ദ്രങ്ങളിൽ സംസ്ഥാന സർക്കാർ സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. സ്കൂളുകളിൽ ഉൾപ്പെടെ 25 ലക്ഷം ത്രിവർണ പതാകകളാണ് ഡൽഹി സർക്കാർ വിതരണം ചെയ്തത്. സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി ഡൽഹി മെട്രോയുടെ 23 സ്റ്റേഷനുകളിൽ ദേശീയ പതാക ഉയർത്തി. ഐഎൻഎ മെട്രോ സ്റ്റേഷനിൽ ഡൽഹി മെട്രോ റെയിൽ കോർപറേഷൻ മേധാവി വികാസ് കുമാർ ദേശീയ പതാക ഉയർത്തി. വിവിധ മെട്രോ സ്റ്റേഷനുകളിൽ സ്വാതന്ത്ര്യദിന പോസ്റ്റർ പ്രദർശനവും സംഘടിപ്പിച്ചിട്ടുണ്ട്.
∙ കനത്ത കാവൽ
സ്വാതന്ത്ര്യ ദിനം കണക്കിലെടുത്ത് ചെങ്കോട്ട ഉൾപ്പെടെ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെല്ലാം കനത്ത സുരക്ഷാ വലയത്തിലാണ്. പ്രധാന കേന്ദ്രങ്ങളിലെല്ലാം പൊലീസും അർധ സൈനിക വിഭാഗങ്ങളും കാവൽ ഏറ്റെടുത്തു കഴിഞ്ഞു. കമാൻഡോ സംഘങ്ങളും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലയുറപ്പിച്ചിട്ടുണ്ട്. മെട്രോ, റെയിൽവേ, ബസ് സ്റ്റേഷനുകളിൽ പ്രത്യേക ജാഗ്രത പുലർത്തുന്നുണ്ട്.