ചങ്കിടിപ്പേറ്റി യമുനയിൽ ജലനിരപ്പ് ഉയരുന്നു
Mail This Article
ന്യൂഡൽഹി ∙ യമുനാ നദിയിലെ ജലനിരപ്പ് അപകടനിലയ്ക്കു മുകളിലേക്ക് ഉയർന്നതോടെ ജാഗ്രതാ മുന്നറിയിപ്പുമായി സംസ്ഥാന സർക്കാർ. അടുത്ത രണ്ടുദിവസങ്ങളിൽ ജലനിരപ്പ് കൂടുതൽ ഉയരുമെന്നാണ് കേന്ദ്ര ജലകമ്മിഷന്റെ അറിയിപ്പ്. ഹരിയാനയിലെ ഹത്നി കുണ്ഡ് ഡാമിൽ ജലത്തിന്റെ അളവ് വർധിച്ചതോടെ കൂടുതൽ ജലം തുറന്നുവിടുന്നതാണ് യമുനയിലെ ജലനിരപ്പു വർധിക്കാൻ കാരണമെന്ന് അധികൃതർ വ്യക്തമാക്കി.
ഇന്നലെ പുലർച്ചെ ഒരുമണിയോടെയാണ് ജലനിരപ്പ് അപകടനിലയായ 204.5 മീറ്റർ മുകളിലെത്തിയത്. ഇന്നലെ രാത്രിയോടെ ജലനിരപ്പ് 205 മീറ്ററിലേക്ക് ഉയർന്നു. യമുനാ നദിയുടെ തീരപ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയുണ്ടെങ്കിലും സർക്കാർ പ്രളയ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല.തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്ന് ഈസ്റ്റ് ഡൽഹി ജില്ലാ മജിസ്ട്രേട്ട് അനിൽ ബങ്ക വ്യക്തമാക്കി. ഇതിനായി വാഹനങ്ങളിൽ പ്രത്യേകം അനൗൺസ്മെന്റ് നടത്തുന്നുണ്ട്.
നദിയിലെ ജലനിരപ്പ് ഇന്ന് 206 മീറ്ററിലേക്ക് ഉയരുമെന്നാണ് കരുതപ്പെടുന്നത്. 205.3 മീറ്റർ പിന്നിട്ടാൽ പ്രളയ മുന്നറിയിപ്പ് നൽകും. നദിയുടെ വൃഷ്ടിപ്രദേശങ്ങളായ ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, വടക്കൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിലും ഡൽഹിയിലും കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയാണ് ജലനിരപ്പ് പൊടുന്നനെ വർധിപ്പിച്ചത്. യമുനാ നദിക്കരയിൽ ഏകദേശം 37,000 ആളുകൾ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. ഒട്ടേറെ കൃഷിസ്ഥലങ്ങളും നദിക്കരയിലുണ്ട്. ജലനിരപ്പ് വലിയതോതിൽ ഉയർന്നാൽ ജനങ്ങളെ മാറ്റിപാർപ്പിക്കുന്നതിന് നടപടികളുണ്ടാവും. സ്ഥിതി നിരീക്ഷിക്കാൻ പ്രത്യേക കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.